ബസ് വാടക രണ്ടര ലക്ഷം; സ്വന്തം ചെലവിൽ തൊഴിലാളികൾ ബംഗാളിലേക്ക് പുറപ്പെട്ടു
text_fieldsപയ്യോളി: നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ലഭിക്കാതെ വന്നപ്പോള്‍ സ്വന്തം ചെലവിൽ ടൂറിസ്റ്റ് ബസ് വാടകക്ക് വിളിച്ച് ബംഗാളി തൊഴിലാളികള്‍ നാട്ടിലേക്ക് പുറപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശികളായ 60 പേരാണ് രണ്ടു ബസുകളില്‍ പയ്യോളിയിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. ഒരു ബസിന് രണ്ടര ലക്ഷം രൂപയാണ് വാടകയായി കണക്കാക്കിയത്. പയ്യോളിയിൽനിന്ന് 2500 കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം തൊഴിലാളികളുടെ സ്വദേശമായ പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെത്താൻ. ടൗണിന് വടക്ക് ഭാഗത്തെ കെട്ടിടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളാണ് ഇവരിൽ ഏറെയും.
മൂന്നാംഘട്ട ലോക്ഡൗൺ കാലത്താണ് ഇവര്‍ നാട്ടില്‍ പോകണമെന്ന് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടത്. ഒടുവിൽ ട്രെയിന്‍ ലഭിക്കില്ലെന്ന് വന്നതോടെ കൂടുതല്‍ പണം മുടക്കാന്‍ തയാറാണെന്ന് ഇവര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. കോഴിക്കോട് ജില്ല ഭരണകൂടവും തൊഴിലാളികളുടെ നാട്ടിലെ എം.എല്‍.എയുമായി സഹകരിച്ചാണ് യാത്രക്കുള്ള സൗകര്യം ഒരുക്കിയത്.
ബസ് ജീവനക്കാര്‍ തിരിച്ച് നാട്ടിലെത്തിയാൽ ക്വാറൻറീനിൽ കഴിയേണ്ടതില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ട്രിപ് നടത്താൻ തയാറായത്. ഒരാൾക്ക് 8000 രൂപ ബസ് വാടകയിനത്തിൽ മാത്രം ചെലവുവരും. കോവിഡ് ജാഗ്രതാ നിയമപ്രകാരം ഒരു ബസില്‍ നിശ്ചിത പേര് എന്ന കണക്കിൽ സാമൂഹിക അകലം പാലിച്ചാണ് രണ്ട് ബസുകളും യാത്ര പുറപ്പെട്ടത്. തൊഴിലാളികളെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് യാത്രക്ക് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.