മെഡിക്കൽ കോളജ് ഐ.സി.യു പീഡനം: അതിജീവിത സമരം നിർത്തിവെച്ചു
text_fieldsകോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐ.ജിയുടെ ഉറപ്പിൽ, അതിജീവിത കമീഷണർ ഓഫിസിനു മുന്നിൽ നടത്തിവന്ന സമരം താൽക്കാലികമായി നിർത്തിവെച്ചു.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് മൂന്നുദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് ഐ.ജി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് കമീഷണർ ഓഫിസിന് മുന്നിൽ ഒരാഴ്ച പിന്നിട്ട സമരം നിർത്തിയത്. ഐ.ജി മൂന്നുദിവസത്തെ സമയം ചോദിച്ച സാഹചര്യത്തിൽ തൽക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും ഇക്കാര്യത്തിൽ തീരുമാനം വന്നശേഷം ആവശ്യമെങ്കിൽ സമരം തുടരുമെന്നും അതിജീവിത പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിനെ അധികൃതർ ഭയക്കുന്നതുകൊണ്ടാണ് വിവരാവകാശം നൽകിയിട്ടും പകർപ്പ് അനുവദിക്കാത്തതെന്നു മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു.
നേരത്തെ പരാതി നൽകിയതിന്റെ രസീതി ചോദിക്കാൻ ചെന്ന അതിജീവിതയെ ബുധനാഴ്ച കമീഷണർ ഓഫിസിലേക്ക് കയറാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞു. സ്റ്റെപ്പിന് മുന്നിൽ നാലോളം പൊസീസുകാർ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം അതിജീവിതയെ കാണാനോ പരാതി സ്വീകരിക്കാനോ കമീഷണർ തയാറാവാത്തതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ ഇ-മെയിലിൽ പരാതി അയച്ചിരുന്നു.
ഇതിന്റെ രസീതി ചോദിക്കാനും സംസ്ഥാന വിവരാവകാശ കമീഷന് കൊടുത്ത പരാതിയിൽ ചൊവ്വാഴ്ച സിറ്റി പൊലീസ് കമീഷണർക്ക് നോട്ടീസ് അയക്കുമെന്ന് പറഞ്ഞിരുന്നതിനെക്കുറിച്ചും അന്വേഷിക്കാനുമാണ് അതിജീവിത ഓഫിസിൽ പോയത്.
തികഞ്ഞ അനീതിയാണ് തന്നോട് കാണിച്ചതെന്ന് അതിജീവിത പറഞ്ഞു. ഇത് സംബന്ധിച്ചും മുഖ്യമന്ത്രിക്ക് പരാതി നൽകും - നൗഷാദ് തെക്കയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ഉത്തര മേഖല ഐ.ജിയോട് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സമരം ഒരാഴ്ച പിന്നിട്ടിട്ടും അതിജീവിതയെ കാണാൻ പോലും കമീഷണർ തയാറാവാത്തതിനെ തുടർന്ന് ചൊവ്വാഴ്ച നടുറോഡിലിരുന്ന് സമരം ചെയ്തിരുന്നു.
ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് എ.സി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിത കമീഷണർ ഓഫിസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. പരിശോധനക്ക് എത്തിയ ഡോ. പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇത് കേസിൽ പ്രതി രക്ഷപ്പെടാൻ ഇടയാക്കുമെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.