മെഡിക്കൽ കോളജ് അത്യാഹിതവിഭാഗം എക്സ്റേ യന്ത്രം വീണ്ടും പണിമുടക്കി
text_fieldsഅടച്ചിച്ച എക്സ്റേ മുറി
കോഴിക്കോട്: മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിലെ എക്സ്റേ വീണ്ടും പണിമുടക്കി. മെഷീൻ കേടായി നാലുദിവസം പിന്നിട്ടിട്ടും പ്രവർത്തനം പുനരാരംഭിക്കാനായിട്ടില്ല. ഇതുകാരണം അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗികളെയും മറ്റ് അത്യാഹിതങ്ങളിൽപെടുന്നവരെയും 300 മീറ്റർ അകലെ മെഡിക്കൽ കോളജ് ജനറൽ ആശുപത്രി ബ്ലോക്കിൽ എത്തിച്ചാണ് എക്സ്റേ എടുക്കുന്നത്.
ഇത് രോഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഇത്രദൂരം കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കുന്നു. കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തെ അത്യാഹിത വിഭാഗം പ്രവത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം.
അവിടെ 14ാം ബ്ലോക്കിൽ നിന്ന് പരിശോധനക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർ കൂടി നടന്ന് മെയിൻ കൗണ്ടറിൽ ചെന്ന് പണം അടക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും.
ഇത് മൂന്നാം തവണയാണ് പുതിയ പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ എക്സ്റേ മെഷീൻ കേടാവുന്നത്. പി.എം.എസ്.എസ്. വൈ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എക്സ്റേ മെഷീൻ പ്രവർത്തനം നിലച്ചിരുന്നു. പ്രവർത്തനം തുടങ്ങി മൂന്നു മാസത്തിനിടെ മൂന്നാം തവണ എക്സ്റേ മെഷീൻ തകരാറിലായത് ഏറെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
നിലവാരം കുറഞ്ഞ എക്സ്റേ മെഷീനാണ് പുതിയ കാഷ്വൽറ്റി ബ്ലോക്കിൽ സ്ഥാപിച്ചതെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ ഒരാളെ എക്സ്റേ എടുക്കാനായി കാഷ്വൽറ്റിയിൽ നിന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടാളെങ്കിലും വേണം.
ഇത്തരത്തിൽ എക്സ്റേ എടുക്കാൻ വീൽചെയറിൽ പോവുന്നവർ തിരികെ എത്താൻ വൈകുന്നത് കാഷ്വൽറ്റിയിൽ വീൽചെയർ ക്ഷാമത്തിനും ഇടയാക്കുന്നുണ്ട്. ആശുപത്രി അധികൃതർക്കും പൊല്ലാപ്പാവുകയാണ് ഈ എക്സ്റേ മെഷീൻ. രണ്ടു എക്സ്റേ യൂനിറ്റ് വേണ്ടിടത്ത് ഒന്ന് മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നതും ദുരിതം വർധിപ്പിക്കുന്നു.
ആശുപത്രി അധികൃതർ അന്നേ പറഞ്ഞു; ഈ മെഷീൻ വേണ്ടെന്ന്, പക്ഷേ....
കോഴിക്കോട്: അത്യാഹിത വിഭാഗത്തിൽ മൂന്നാംതവണയും പണി മുടക്കിയത് ആശുപത്രി അധികൃതരുടെ നിർദേശം അവഗണിച്ച് അടിച്ചേൽപിച്ച എക്സ്റേ മെഷീൻ. പി.എം.എസ്.എസ്.വൈ പദ്ധതി പ്രകാരമുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം കരാറെടുത്ത എച്ച്.എൽ.എല്ലിന്റെ ടെകിനിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ‘‘ഹൈക്ക് ’’ ആണ് അത്യാഹിത വിഭാഗത്തിൽ എക്സ്റേ മെഷീൻ സ്ഥാപിച്ചത്.
ഒരു ദിവസം 400ൽ അധികം എക്സ്റേ എടുക്കേണ്ടിവരുന്ന കാഷ്വൽറ്റിയിലേക്ക് യോജിച്ചതല്ല ഇതെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി ആസ്ഥാനമായ ജി.എം.ഇ കമ്പനിയുടെ മെഷീനാണ് ഇവിടെ സ്ഥാപിച്ചത്.
കമ്പനിക്ക് കേരളത്തിൽ സർവിസ് വിദഗ്ധരില്ല. കമ്പനി നേരത്തേ കെ.എം.എസ്.എസി.ൽ വഴി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്ത ഉപകരണങ്ങൾക്കൊന്നും കൃത്യമായ സർവിസ് ലഭിക്കുന്നില്ലെന്നതും മെഡിക്കൽ കോളജ് അധികൃതർ ഹൈക്കിനെ അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും യന്ത്രം നേരത്തെ തന്നെ വാങ്ങിയെന്നുമായിരുന്നു ഹൈക്കിന്റെ മറുപടി.
ഇതോടെ മെഷീൻ സ്വീകരിക്കാൻ മെഡിക്കൽ കോളജ് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടൻ ഇതിന്റെ ജനറേറ്റർ യൂനിറ്റ് മുഴുവൻ കത്തിനശിച്ചിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് അന്ന് കമ്പനി എൻജിനീയർ എത്തി തകരാർ പരിഹരിച്ചത്. നിവലിൽ എക്സ്റേ ട്യൂബ് മുകളിലേക്ക് താഴേക്കും ചലിപ്പിക്കുന്ന ലോക്ക് പൊട്ടിയിരിക്കുകയാണ്. കമ്പനി ഏർപ്പെടുത്തിയ പുറത്തുനിന്നുള്ള എൻജിനീയർ വന്നിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
തങ്ങളുടെ എൻജിനീയർ ഇന്ന് എത്തി തകരാർ പരിഹരിക്കുമെന്നാണ് കമ്പനി മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചിരിക്കുന്നത്. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മെഷീൻ അടിയന്തരമായി മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ.
ഇതേ കമ്പനിയുടെ തന്നെ മറ്റൊരു മെഷീൻ കൂടി ഹൈക്ക് അത്യാഹിത വിഭാഗത്തിലേക്ക് നിർദേശിച്ചിരുന്നെങ്കിലും അധികൃതർ നിരസിക്കുകയായിരുന്നു. മറ്റൊരു മെഷീൻ മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ ഇതുവരെ മറുപടിയൊന്നും ഹൈക്കിൽ നിന്നു ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

