ഫാഷിസം നിറഞ്ഞാടുമ്പോൾ മാധ്യമ ഇടപെടൽ അനിവാര്യം -ജോൺ ബ്രിട്ടാസ്
text_fieldsകോഴിക്കോട്: കേരളത്തിന് പുറത്ത് ഭരണകൂടങ്ങൾക്കു നേരെ കൈവിരലുയർത്താൻ ഒരു മാധ്യമത്തിനും ധൈര്യമില്ലെന്നും ഭരണകൂടത്തിനെതിരെ വിരൽചൂണ്ടുന്ന മാധ്യമങ്ങളെല്ലാം നടപടി നേരിടുകയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി. മാധ്യമം ജേണലിസ്റ്റ് യൂനിയന്റെ എൻ. രാജേഷ് സ്മാരക പുരസ്കാരം ‘ദ വയർ’ സ്ഥാപക എഡിറ്റർ എം.കെ. വേണുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഹിന്ദുത്വ ഫാഷിസം നിറഞ്ഞാടുമ്പോൾ മാധ്യമ ഇടപെടലിന് പ്രസക്തി കൂടുകയാണ്. ഫാഷിസത്തിനെതിരായ പോരാട്ടം മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയും വ്യാജ വാർത്തകൾ പെരുകുകയും ചെയ്തപ്പോൾ ‘ദ വയർ’ പോലുള്ള ഡിജിറ്റൽ മാധ്യമങ്ങളാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
രാജീവ് ഗാന്ധി ബഹുഭൂരിപക്ഷത്തോടെ ഭരണം നടത്തുമ്പോഴും ബോഫോഴ്സ് പോലെ നിരവധി വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ ഉയർത്തിയത്. അത്രയൊന്നും ഭൂരിപക്ഷമില്ലാത്ത മോദി ഭരണകൂടത്തെ വിമർശിക്കാൻ എത്ര മാധ്യമങ്ങളാണ് ധൈര്യപ്പെടുന്നത്? പാർലമെന്റിനോടും മാധ്യമങ്ങളോടും പ്രതിബദ്ധതയില്ലാതെയാണ് മോദി മുന്നോട്ടുപോകുന്നത്. സിനിമ നടനും ഷെയർ ബ്രോക്കർക്കും മാത്രമാണ് മോദി അഭിമുഖത്തിന് അവസരം നൽകിയതെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
ഔദ്യോഗിക സംവിധാനങ്ങൾപോലും വ്യാജ വാർത്തകൾ പടച്ചുവിടുന്ന കാലത്ത് നിരന്തരം സത്യം വിളിച്ചുപറയുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്ന് പുരസ്കാരം സ്വീകരിച്ച്, ‘ദ വയർ’ സ്ഥാപക എഡിറ്റർ എം.കെ. വേണു പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ ഐ.ടി സെല്ലുകളും വാട്സ്ആപ് യൂനിവേഴ്സിറ്റികളും പുറന്തള്ളുന്ന അസത്യങ്ങളെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് ‘ദ വയർ’ ഏറ്റെടുത്തത്. അസത്യം പറയുന്ന മുഖ്യധാര മാധ്യമങ്ങളിൽനിന്ന് ജനം മുഖംതിരിക്കുന്നതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്. മോദി സർക്കാർ 400ലധികം സീറ്റുകൾ നേടുമെന്ന് മാധ്യമങ്ങൾ വിളിച്ചുപറഞ്ഞത് ജനം തള്ളിക്കളഞ്ഞു. അസത്യം പ്രചരിപ്പിക്കുമ്പോൾ സത്യം വിളിച്ചുപറയുക എന്നത് വിപ്ലവകരമായ മാധ്യമ പ്രവർത്തനമാണ്. ഫാഷിസത്തെ പ്രതിരോധിക്കാൻ ഇതാണ് ഉത്തമ മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ ഫാഷിസത്തിന്റെ പക്ഷംചേരുന്നത് പുതിയ കാര്യമല്ലെന്നും 1926ൽ സഞ്ചരിക്കുന്ന പ്ലേഗ് എന്ന് മാധ്യമങ്ങളെ ഗാന്ധിജി വിളിച്ചത് ഹിന്ദു വംശീയത പ്രചരിപ്പിച്ചതിനാലായിരുന്നുവെന്നും രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. മാധ്യമപ്രവർത്തനത്തിനുള്ള പരിമിതികൾ അതിജീവിച്ച് തലയുയർത്തിനിൽക്കുന്ന ‘ദ വയർ’ പോലുള്ള മാധ്യമങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുതിർന്ന പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. ഗസ്സയിൽ 200ഓളം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ട് എന്ത് പ്രതിഷേധമാണ് ലോകത്ത് ഉയർന്നതെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ചോദിച്ചു. ഫാഷിസം നിറഞ്ഞാടുന്ന ഗനാന്ധകാര സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രതിരോധം ഉയർത്തിയേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കെ.എൻ.ഇ.എഫ് ജില്ല പ്രസിഡന്റ് അബ്ദുൽ ഹമീദ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം നഹീമ പൂന്തോട്ടത്തിൽ എന്നിവർ സംസാരിച്ചു. എം.ജെ.യു സെക്രട്ടറി കെ. സുൽഹഫ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

