അപകടത്തില്‍ കൈവിരല്‍ നഷ്ടമായി; പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കാല്‍വിരല്‍ കൈവിരലാക്കി
text_fieldsതുന്നിച്ചേർത്ത വിരൽ
കോഴിക്കോട്: അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കാല്‍വിരല്‍ കൈവിരലായി വെച്ചുപിടിപ്പിച്ചു. ഇഖ്റ ആശുപത്രി പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ് ആൻഡ് മൈക്രോസര്‍ജറി വിഭാഗത്തിലാണ് സെക്കന്‍ഡ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറി നടന്നത്. ആറു മാസം മുമ്പുണ്ടായ അപകടത്തിലാണ് 37കാരനായ യുവാവിന്‍റെ ഇടത് കൈവിരല്‍ കൈപ്പത്തി മുതലുള്ള ഭാഗം പൂർണമായും വേര്‍പ്പെട്ടത്. വിരല്‍ നഷ്ടമായതോടെ കൈയുടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റിയിരുന്നു. ഘട്ടംഘട്ടമായുള്ള ചികിത്സയാണ് യുവാവിന് നല്‍കിയത്.
ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്ലാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്‌കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ വഴി വിരല്‍ പുനഃസ്ഥാപിച്ചു. ഈ ശസ്ത്രക്രിയയില്‍ കൈയിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ അത്യാധുനിക മൈക്രോസര്‍ജിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസംയോജിപ്പിക്കുകയും ചെയ്തു. ഡോ. രഘുറാം മേനോന്‍, ഡോ. വിഘ്‌നേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

