എസ്.എഫ്.ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ അവധി; സ്കൂള്‍ അധികൃതരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്ക് എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സര്‍ക്കാര്‍ സ്കൂളിന് അവധി നല്‍കിയതില്‍ സ്കൂള്‍ അധികൃതരെ വെള്ളപൂശി ജില്ല വിദ്യാഭ്യാസ ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട്. പഠിപ്പു മുടക്കുമെന്ന് കാണിച്ച് എസ്.എഫ്.ഐ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നമുണ്ടാകാതിരിക്കാൻ പ്രധാനാധ്യാപകൻ സ്കൂളിന് അവധി നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് വിവരം.
ജില്ല വിദ്യാഭ്യാസ ഓഫിസര്‍ നല്കിയ റിപ്പോര്‍ട്ട് ഡി.ഡി.ഇ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായ കോഴിക്കോട് നടന്ന റാലിയില്‍ പങ്കെടുക്കാൻ മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്കൂളിന് കഴിഞ്ഞ തിങ്കളാഴ്ച അവധി നല്‍കിയെന്നായിരുന്നു ആരോപണം.
എസ്.എഫ്.ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് സ്കൂളിന് അവധി നല്‍കുമെന്ന അറിയിപ്പ് രക്ഷിതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പിലും ഹെഡ് മാസ്റ്റര്‍ പോസ്റ്റ് ചെയ്തിരുന്നു. എസ്.എഫ്.ഐ ആവശ്യപ്പെട്ട പ്രകാരമാണ് സ്കൂളിന് അവധി നല്‍കിയതെന്ന് ഹെഡ് മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തതോടെ പ്രതിഷേധവും ശക്തമായി. ഇതിനു പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് ഡി.ഡി.ഇ റിപ്പോര്‍ട്ട് തേടി. ഡി.ഇ.ഒയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി എ.ഇയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിച്ചത്.
എസ്.എഫ്.ഐ സമ്മേളനത്തില്‍ നഗരത്തിലെ എല്ലാ സ്കൂളുകളിലേയും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനമെന്നും സഹകരിക്കണമെന്നും കാണിച്ച് എസ്.എഫ്.ഐ ടൗണ്‍ ഏരിയ കമ്മറ്റി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കത്ത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കുറ്റക്കാരെ സംരക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

