പ്രിയദർശിനി; സ്വകാര്യ ബസിൽ വരുമാനമിടിഞ്ഞു
text_fieldsകുന്ദമംഗലം ബസ് സ്റ്റാൻഡിൽ ആളുകൾ കയറാൻ കാത്തിരിക്കുന്ന തിരക്ക് കുറഞ്ഞ സ്വകാര്യ ബസ്
കുന്ദമംഗലം: ഡീസലിനും സ്പെയർ പാർട്‌സിനുമടക്കം വലിയ തോതിൽ വില വർധിച്ച ശേഷം നഷ്ടത്തിലായ സ്വകാര്യ ബസ് വ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വരുമാനത്തിൽ വലിയ കുറവാണ് വന്നതെന്ന് ബസുടമകൾ പറഞ്ഞു. കോഴിക്കോട്-മുക്കം റൂട്ട്, കോഴിക്കോട്-താമരശ്ശേരി, കോഴിക്കോട്-മാവൂർ റൂട്ട് തുടങ്ങിയ ഇടങ്ങളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് മൂവായിരം മുതൽ നാലായിരം രൂപയോളം ദിവസ കലക്ഷനിൽ കുറവ് വന്നതായി അവർ പറയുന്നു.
ചില റൂട്ടിൽ ഏഴായിരം രൂപ വരെ നഷ്ടമാണ് എന്നും ഉടമകൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതിനു ശേഷം സ്വകാര്യ ബസിൽ തിരക്ക് വളരെ കുറവാണ്. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാറിന്റെ വിപ്ലവകരമായ തീരുമാനം ആണെങ്കിലും സ്വകാര്യ ബസ് മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഇനത്തിൽ ശരാശരി 90000 രൂപയും ടാക്‌സ്, ക്ഷേമനിധി ഇനത്തിൽ ഏതാണ്ട് 120000 രൂപയും വർഷത്തിൽ ബ്രേക്ക് എടുക്കേണ്ട ഇനത്തിൽ 150000 മുതൽ 200000 രൂപ വരെ ചിലവ് വരുന്നുണ്ട്. അപകടം ഉണ്ടാകുമ്പോഴുള്ള ചെലവ്, കൂടാതെ റീസോളിങ് മറ്റ് ചെലവുകൾ വേറെയും വരും.
കഴിഞ്ഞ ആഴ്ചകളിൽ ഡീസലിന് എട്ട് രൂപയോളം വർധന വന്നപ്പോൾ തന്നെ ചെലവിനൊത്ത വരവ് ഇല്ലാതായതാണ്. നിലവിൽ സ്പെയർ പാർട്‌സിനും വർക് ഷോപ് പണികൾക്കും ഓയിലിനും മറ്റും വില കൂടിയിരിക്കുകയാണ്. പ്രതിസന്ധി മുന്നിൽക്കണ്ട് നിൽക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര വരുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നാണ് ബസുടമസ്ഥർ പറയുന്നത്. രണ്ടും മൂന്നും പേർ ചേർന്നും അല്ലാതെയും ബസ് എടുക്കുകയും മാസം 50000 മുതൽ 75000 രൂപ വരെ ലോൺ അടച്ചുമാണ് ബസുകൾ റൂട്ടിൽ ഓടുന്നത്. ചെലവ് വലിയ രീതിയിൽ കൂടിയ സമയത്ത് വരുമാനം കുറയുകയും ചെയ്തിരിക്കുകയാണ്. നിലവിൽ ലാഭത്തിൽ ഓടുന്ന ബസുകൾ വളരെ കുറവാണ് എന്നാണ് ഇവർ പറയുന്നത്. തകരുന്ന ഈ വ്യവസായ മേഖലയെ പിടിച്ചു നിർത്താൻ ബജറ്റിലും മറ്റും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

