പണി പൂർത്തിയാകാതെ തുരുമ്പെടുത്ത് ലൈഫ് മിഷൻ ഭവന സമുച്ചയം
text_fieldsചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂരിൽ നിർമാണം പൂർത്തിയാകാതെ തുരുമ്പെടുത്ത ലൈഫ് മിഷൻ ഭവന സമുച്ചയം
കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 2018ല്‍ നിർമാണമാരംഭിച്ച ലൈഫ് മിഷൻ കെട്ടിടം പണി പൂർത്തിയാകാതെ തുരുമ്പെടുത്തു നശിക്കുന്നു. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് നൽകാൻ നിർമിക്കുന്ന കെട്ടിടമാണ് തുരുമ്പുപിടിച്ചു നശിക്കുന്നത്. വെള്ളനൂരിലെ ഗവ. ആർട്സ് കോളജിന് സമീപം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നൽകിയ ഒരു ഏക്കറോളം സ്ഥത്താണ് ഈ നാലുനില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. കെട്ടിടത്തിന്റെ നിർമാണം പൂർണമായും ഇരുമ്പിലാണ്. പണി പൂർത്തിയാകാത്ത കെട്ടിടം ഭൂരിഭാഗവും തുരുമ്പുപിടിച്ചു നശിച്ച സ്ഥിതിയിലാണ്.
നിർമാണം പുനരാരംഭിച്ചാൽ പോലും തുരുമ്പുപിടിച്ച കെട്ടിടത്തിൽ താമസിക്കുന്നത് ഗുരുതര സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു. സർക്കാർ വീട് നൽകുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന 60 കുടുംബങ്ങളിൽ ഇരുപതോളം പേർ മറ്റു മാർഗങ്ങൾ തേടിയെങ്കിലും ബാക്കിയുള്ള കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിലും മറ്റും കഴിയുകയാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് അംഗം എം.കെ. അജീഷ് പറഞ്ഞു. നിർമാണ ചട്ടങ്ങൾ പാലിക്കാതെയും പ്രദേശത്തെ കുടിവെള്ള ലഭ്യത പോലും പരിഗണിക്കാതെയുമാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചതെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. വീടും ഭൂമിയുമില്ലാത്ത നിരാലംബരായ ദരിദ്ര കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഈ കെട്ടിടത്തിൽ തുരുമ്പുപിടിക്കുകയാണ്.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത പാവങ്ങൾക്ക് ലൈഫ് മിഷന് ഒരേക്കർ സ്ഥലം ഏറ്റെടുത്തു നൽകുന്ന ചുമതല മാത്രമാണ് പഞ്ചായത്തിന് ഉണ്ടായിരുന്നതെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. കരാറുകാരുടെ അലംഭാവമാണ് പണി പൂർത്തീകരിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഖജനാവിൽനിന്ന് കോടികൾ നഷ്ടപ്പെടുത്തിയ ലൈഫ് മിഷൻ പദ്ധതിക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ദരിദ്രരായ ആളുകൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്നും പൊതുപ്രവർത്തകൻ ഷരീഫ് മലയമ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

