ഇവിടം കൊതുകുവളർത്തൽ കേന്ദ്രമോ?
text_fieldsകുന്ദമംഗലം: രൂക്ഷമായ കൊതുകുശല്യം കാരണം ദുരിതത്തിലായി നാട്ടുകാർ. അങ്ങാടിയിൽ വയനാട് റോഡിലും മുക്കം റോഡിലും കാരയിൽ, പൂളക്കാംപൊയിൽ, പുത്തലത്ത് തുടങ്ങി നിരവധി സ്ഥലങ്ങളിലുമാണ് അസ്സഹനീയമായ കൊതുകുശല്യമുള്ളത്. രാത്രിയിലും പുലർച്ചയും ഉറക്കമിളച്ചിരുന്ന് കൊതുകിനെ തുരത്തേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
കടുത്ത വേനൽക്കാലമായിട്ടും വയനാട് റോഡിൽ ഓടയിൽ മലിനജലം ഒഴുകുന്നതും മറ്റിടങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നതുമാണ് കൊതുകുശല്യം രൂക്ഷമാകാൻ കാരണമായി നാട്ടുകാർ പറയുന്നത്. ചില സ്ഥാപനങ്ങളിൽനിന്ന് മലിനജലം ഒഴുകുന്നുണ്ട് എന്ന പരാതിയും നാട്ടുകാർക്കുണ്ട്. കഴിഞ്ഞ വർഷവും രൂക്ഷമായ കൊതുകുശല്യം കാരണം നാട്ടുകാരുടെയും റസിഡൻസ് അസോസിയേഷന്റെയും പരാതിയിൽ ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിക്കുകയും ഒരു ഹോട്ടലിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഒരു വർഷത്തിനിപ്പുറം വീണ്ടും കൊതുകുശല്യം രൂക്ഷമാവുകയാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ദർശന റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിനും മറ്റും പരാതി നൽകിയിട്ടുണ്ട്.
കൊതുകുശല്യം രൂക്ഷമായിട്ടും അധികൃതർ അനങ്ങുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഫോഗിങ്, സ്പ്രെയിങ് തുടങ്ങിയവ നടന്നിട്ടില്ല. പ്രദേശത്ത് കൊതുകുജന്യ രോഗങ്ങൾ, വൈറൽ പനി തുടങ്ങിയവയുടെ ഭീതിയുമുണ്ട്. ശക്തമായ നടപടി സ്വീകരിച്ച് എത്രയും വേഗത്തിൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ദർശന റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

