കോഴിക്കോട് സെന്‍റ് ജോസഫ്സ് ബോയ്സ് സ്കൂളിൽ ഇനി ഗേൾസും
text_fieldsസെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
കോഴിക്കോട്: ചരിത്രപ്രസിദ്ധമായ സെന്‍റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം. സ്കൂൾ സ്ഥാപിച്ച് 233 വർഷത്തിനുശേഷമാണ് സ്കൂൾ കവാടം പെൺകുട്ടികൾക്കും തുറക്കുന്നത്. സർക്കാരിന്‍റെ സഹ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ചരിത്ര മാറ്റമെന്ന് സ്കൂൾ മാനേജർ ഫാ. പയസ് വച്ചാപറമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ അധ്യയന വർഷം പ്ലസ് വണിനും അടുത്ത അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസിലും ഘട്ടം ഘട്ടമായി പെൺകുട്ടികൾക്ക് പ്രവേശനം നൽകും. പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറിയും വിശ്രമ മുറിയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ മികച്ച വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികാസത്തിനും മാറ്റം വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിൽ നിരവധി വിദ്യാലയങ്ങൾ ഗേൾസ് സ്കൂളുകളാണെന്നിരിക്കെ സ്കൂൾ മിക്സഡ് ആക്കുന്നത് ആൺകുട്ടികളുടെ അവസരം കുറക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമുണ്ട്. എന്നാൽ, വിദ്യാർഥികളുടെ പഠന മികവിന് ഇത് ആവശ്യമാണെന്ന ബോധ്യത്തിലാണ് മാറ്റത്തിന് തീരുമാനിച്ചത്. ആൺകുട്ടികൾക്ക് മറ്റ് സ്കൂളുകളിൽ അവസരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1793ൽ കോഴിക്കോട് ദേവമാതാ പള്ളിമേടിയിൽ ഫാ. ഗബ്രിയേൽ ഗോൺസാൽവസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ കേരളത്തിലെ ഏറ്റവും പഴക്കുമുള്ള വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ജീവനക്കാരുടെ മക്കളെ പഠിപ്പിക്കാൻ യൂറോപ്യൻ സ്കൂളായാണ് തുടങ്ങിയത്. 1894ലാണ് ഈശോ സഭ സ്കൂൾ ഏറ്റെടുത്തത്. 1936ൽ ഇന്ത്യൻ ഹൈസ്കൂളായി മാറിയ വിദ്യാലയത്തിൽ കേളപ്പജി, ടി. ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ അധ്യാപകരായിരുന്നു. നിലവിൽ 2400ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

