സജീവം നാട് പ്രതീക്ഷയിലേക്ക് ജീവിതം
text_fieldsകോഴിക്കോട്: നാൽപത് ദിവസത്തെ അടച്ചിടലിന് ശേഷം ലോക്ഡൗൺ ഇളവുകളുടെ ആശ്വാസത്തിൽ കോഴിക്കോട്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഫലപ്രദമായി കോവിഡ് രോഗവ്യാപനം തടയുന്ന ജില്ലയിൽ ജനങ്ങൾ ഇളവിെൻറ ആദ്യദിനം പൂർണമായും ഉപയോഗപ്പെടുത്തി.
കടകൾ തുറക്കാൻ അനുവദിച്ചതിനാൽ വിപണിയിലും പ്രതീക്ഷയേറെയാണ്. പട്ടിണിയും ദുരിതവും നിറഞ്ഞ ജീവിതത്തിൽനിന്ന് കരകയറണമെങ്കിൽ ഇനിയും കാത്തിരിക്കണമെന്ന അഭിപ്രായത്തിലാണ് പലരും. നിത്യജീവിതത്തിെൻറ പൂട്ട് തുറന്നെങ്കിലും പൊലീസും ആരോഗ്യപ്രവർത്തകരും നിതാന്തജാഗ്രതയിലാണ്. തുടർച്ചയായി ആറ് ദിവസം പത്ത് ശതമാനത്തിൽ താഴെയാണ് രോഗസ്ഥിരീകരണ നിരക്ക്. ജില്ലയിൽ എട്ട് ശതമാനത്തിൽ താഴെ ശരാശരി പ്രതിവാര ടി.പി.ആർ ഉള്ള (എ വിഭാഗം) 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. ഇവിടെയെല്ലാം ജീവിതം സാധാരണ നിലയിലേക്കെത്തി.
സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങി. എല്ലാ കടകളും തുറന്നു. പകുതി ജീവനക്കാർ മതിയെന്ന നിർദേശമുള്ളതിനാൽ കുറെ പേർക്ക് ദുരിതകാലം തുടരുമെന്നാണ് സൂചന. മുഴുവൻ തൊഴിലാളികളെയും ജോലിക്ക് വെക്കാൻ കടയുടമകളും ബുദ്ധിമുട്ടുകയാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ നിർമാണപ്രവർത്തനങ്ങളും ജില്ലയിൽ സജീവമായി. ഏറെ ആശ്വാസമുണ്ടെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും അഭിപ്രായം.
കോഴിക്കോട് നഗരത്തിൽ ബി കാറ്റഗറി നിയന്ത്രണമായതിനാൽ തുറക്കലിെൻറ ആദ്യദിനം നഗരം സജീവമായില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലേ അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ പാടുള്ളൂ. അതിനാൽ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ കൂടുതലുള്ള മിഠായിെത്തരുവ് ആദ്യ ദിനം ഉണർന്നില്ല. കച്ചവടം കുറഞ്ഞതിനാൽ അടച്ചിട്ട കോഫീഹൗസ് അടക്കം നഗരത്തിലെ പെട്ടിക്കടകളിൽ ഭൂരിഭാഗവും തുറന്നു. മേയ് എട്ടിന് ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇത്തരം കടകൾ അടച്ചിട്ടിരുന്നു.
കഴിഞ്ഞ 40 ദിവസം കടകൾ അടച്ചതോടെ ജീവിതം ബുദ്ധിമുട്ടിലായെന്ന് പെട്ടിക്കടക്കാർ പറയുന്നു. മാവൂർ റോഡിലും പരിസരത്തും പല പെട്ടിക്കടകളും തൊഴിലാളികളെ വെച്ചാണ് ഉടമകൾ നടത്തുന്നത്. ഇതര ജില്ലകളിൽനിന്നടക്കമുള്ള തൊഴിലാളികൾ ഇക്കൂട്ടത്തിലുണ്ട്. കടയിലെ ചില സാധനങ്ങൾ നശിച്ചു പോയിട്ടുണ്ട്.
ആകെയുള്ളതിെൻറ നാലിലൊന്ന് ജീവനക്കാർക്ക് എത്താമെന്ന ഇളവുള്ളതിനാൽ കലക്ടറേറ്റിൽ ഏറെനാളുകൾക്ക് ശേഷം ആളനക്കമുണ്ടായി. ബാക്കിയുള്ളവർ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഈ ആഴ്ച ഓഫിസിലെത്തിയ ജീവനക്കാർക്ക് അടുത്ത ആഴ്ച വീട്ടിലിരിക്കാം.
എന്നാൽ, പൊതുഗതാഗത സംവിധാനം പൂർണ തോതിലാകാത്തതിനാൽ പൊതുജനങ്ങൾ കാര്യമായി എത്തിയില്ല. പരമാവധി ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. റവന്യൂ, ആരോഗ്യം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിൽ ലോക്ഡൗണിലും ജീവനക്കാർ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.