ശിൽപ ചാതുരിയിൽ കോഴിക്കോട് തളി പൈതൃകപദ്ധതി അവസാന ഘട്ടത്തിലേക്ക്
text_fieldsകോഴിക്കോട്: തളി പൈതൃകപദ്ധതിയുടെ നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ പൂർത്തീകരണത്തോടെ തളി ക്ഷേത്രത്തിന്‍റെ പഴയകാല പ്രൗഢിയുടെ വീണ്ടെടുപ്പിനൊപ്പം പൊതുജനങ്ങൾക്ക് വിനോദത്തിനും ആസ്വാദനത്തിനും കോഴിക്കോട് ഒരിടം കൂടി തയാറാവുകയാണ്.
പദ്ധതിയിലെ പ്രധാന ആകർഷണങ്ങളായ എേട്ടാളം ചുമർശില്പങ്ങൾ തളി ക്ഷേത്രക്കുളത്തിന് അഭിമുഖമായി തയാറായിക്കഴിഞ്ഞു. എട്ട് പാനലുകളിൽ സിമന്‍റിൽ നിർമിച്ച ഈ ശിൽപങ്ങൾ സാമൂതിരി രാജവംശത്തിന്‍റെ ചരിത്രവും, തളിക്ഷേത്രത്തിന്‍റെ പെരുമയും വിളിച്ചോതുന്നവയാണ്. സാമൂതിരിയുടെ അരിയിട്ടു വാഴ്ച, തളി ക്ഷേത്രത്തിലേക്കുള്ള സാമൂതിരിയുടെ എഴുന്നള്ളിപ്പ്, മാമാങ്കം, രേവതി പട്ടത്താനം, പൂന്താനവും മങ്ങാട്ടച്ഛനും, ത്യാഗരാജ സംഗീതോത്സവം, കൃഷ്ണനാട്ടം, ബ്രഹ്മണസദ്യ എന്നിവയാണ് ശില്പങ്ങൾക്ക് വിഷയങ്ങളായത്.
ശിൽപങ്ങളുടെ സമീപത്തായി ഇരിപ്പിടങ്ങളും പുൽത്തകിടികളും ഒരുക്കിയിട്ടുണ്ട്. രണ്ടു മാസമെടുത്താണ് ശിൽപ നിർമാണം പൂർത്തിയാകുന്നത്. സിമന്‍റിൽ തീർത്ത ഈ ശില്പങ്ങൾക്കു ചെങ്കല്ലിൽ കൊത്തിയെടുത്ത പ്രതീതിയിലാണ് നിറങ്ങൾ നൽകിയിരിക്കുന്നത്. കുന്ദമംഗലം സ്വദേശിയായ പി. നിബിൻരാജ്, അത്തോളി സ്വദേശി കെ.ഷിജീഷ് എന്നിവരാണ് ശിൽപികൾ.
കേരള ടൂറിസം വകുപ്പിന്‍റെ 1.25 കോടിയും, എം.എൽ.എ ഫണ്ടിൽ നിന്നുള്ള 75 ലക്ഷവും ഉൾപ്പെടെ രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് തളി പൈതൃക പദ്ധതിയിൽ നടക്കുന്നത്. എൻ.ഐ.ടിയിലെ ചീഫ് ആർകിടെക്ട് ഡോ. കസ്തൂർബയുടെ മേൽനോട്ടത്തിൽ ജില്ലാ നിർമിതി കേന്ദ്രക്കാണ് നിർവഹണ ചുമതല. ഈ മാസം അവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.