കോഴിക്കോട് കോർപറേഷൻ അഴിമതി; കള്ളൻ കപ്പലിൽ തന്നെ
text_fieldsകോഴിക്കോട്: ഉദ്യോഗസ്ഥരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും മോഷ്ടിച്ച് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയെന്നാരോപിച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ കൺവെൻഷനിൽ കോർപറേഷൻ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധം. ജീവനക്കാരെ ബലിയാടാക്കിക്കൊണ്ട് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവിൽ എങ്ങനെയാണ് സെക്രട്ടറിക്ക് ഒപ്പിടാൻ കഴിഞ്ഞത് എന്ന ചോദ്യമുയർന്നു. മുൻവിധിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ ആറു മാസം മുമ്പ് നൽകിയ പരാതിയിൽ എന്തുകൊണ്ടാണ് സെക്രട്ടറി നടപടിയെടുക്കാതിരുന്നത്? പരാതി പൊലീസിൽ നൽകി അന്വേഷിക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്ന സെക്രട്ടറി ഇക്കാര്യം പൂഴ്ത്തിവെച്ചത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണം. സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്നും പലതവണ ലോഗിൻ ചെയ്തിട്ടുണ്ട്. ഇതു സെക്രട്ടറിയുടെ അറിവോടെയാകണമെന്ന് നിർബന്ധമില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തണം.
ജീവനക്കാരുടെ വിശദീകരണം കേൾക്കാൻപോലും തയാറാകാതെയായിരുന്നു സസ്പെൻഷൻ. മേയ് 31, ജൂൺ ഒന്ന് എന്നീ ദിവസങ്ങളിൽ ലോഗിൻ നടന്നെന്ന് പറയുന്ന ലാപ്ടോപ് മൂന്നാംതിയതി ഐ.കെ.എം ഓഫിസിൽ കൊണ്ടുവന്നതായും പിന്നീട് അതിൽ തിരിമറി നടന്നുവെന്നും ആരോപണമുണ്ട്. അഴിമതിയിൽ പങ്കുള്ള ഐ.കെ.എം ഉദ്യോഗസ്ഥരെ നിലനിർത്തി ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്ന ഗുരുതര ആരോപണവും കൺവെൻഷനിൽ ഉയർന്നു. സാങ്കേതിക വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കാവൂ എന്ന സംഘടന നേതാക്കളുടെ അഭ്യർഥനയും സെക്രട്ടറി ചെവിക്കൊണ്ടില്ല.
സെക്രട്ടറിയെ മാറ്റിനിർത്തിവേണം അന്വേഷണം നടത്താനെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കള്ളൻ കപ്പലിൽ തന്നെയുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ആരായാലും അവർ മുന്നോട്ടുവരണം. അഴിമതിക്കാർക്ക് ഒന്നോ രണ്ടോ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. ജീവനക്കാരുടെ പക്കൽ സഹപ്രവർത്തകരുടെ പാസ് വേഡുണ്ട്. വിശ്വാസത്തിന്റെ പുറത്താണ് പാസ് വേഡ് നൽകിയിട്ടുണ്ടാകുക. അതു ദുരുപയോഗം ചെയ്യുമെന്ന് കരുതിയിട്ടല്ല.
അഴിമതിക്ക് കൂട്ടുനിന്നവർ ആരായാലും അവർ സ്വമേധയാ സംഘടന നേതാക്കളുമായി ബന്ധപ്പെടണം. ഇല്ലെങ്കിൽ അവരെ കൈയോടെ പിടികൂടും. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വെയർ നിർമിച്ചത്. സർവത്ര അബദ്ധമാണ് സോഫ്റ്റ് വെയറെന്ന് ഇൻസ്റ്റാൾ ചെയ്ത അന്നുമുതൽ ജീവനക്കാർ പരാതിപറയുന്നുണ്ടെങ്കിലും ഒരു പരിഹാരവും നിർദേശിച്ചിട്ടില്ല. ഈ സോഫ്റ്റ് വെയറിന്റെ പോരായ്മ മുതലാക്കിയാണ് അഴിമതി നടന്നിട്ടുള്ളത്. ഐ.കെ.എം എല്ലാവർക്കും നൽകുന്ന പാസ് വേഡ് 'പ്ലാൻ 123' എന്നാണ്. ഐ.കെ.എം ടെക്നിക്കൽ ജീവനക്കാർക്ക് എല്ലാവരുടേയും പാസ് വേഡുകൾ അറിയാം. ഈ സാഹചര്യത്തിൽ അവരെക്കൂടി മാറ്റിനിർത്തിവേണം അന്വേഷണം നടത്താനെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കോർപറേഷൻ ഉദ്യോഗസ്ഥരുടെ സംഘടനകളായ കെ.എം.സി.എസ്.എ, കെ.എം.സി.എസ്.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലെ ജീവനക്കാർ ഉച്ചവരെ ലീവെടുത്ത് പ്രതിഷേധിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി കെ.ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മഹേന്ദ്രൻ സി. അധ്യക്ഷത വഹിച്ചു. വി.പി. ഉണ്ണികൃഷ്ണൻ, മുസ്തഫ എൻ.പി, അനിൽകുമാർ ടി, ജിനേഷ് ടി.കെ, ഇനാമു റഹ്മാൻ ഇ, രജിത് സി.കെ തുടങ്ങിയവർ സംസാരിച്ചു. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സംയുക്തസമരസമിതി അറിയിച്ചു. വ്യാഴാഴ്ച കോർപറേഷൻ ഓഫിസിൽ ജീവനക്കാർ പ്രകടനം നടത്തും. ഓഫിസിനുമുന്നിൽ പന്തൽ കെട്ടി സമരം നടത്താനും സംയുക്തസമരസമിതി തീരുമാനിച്ചിട്ടുണ്ട്.
അനധികൃത കെട്ടിടങ്ങൾക്ക് അംഗീകാരം 12 വാർഡുകളിൽ കൂടി
ജീവനക്കാരുടെ പാസ് വേർഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് കോഴിക്കോട് കോർപറേഷന്റെ 12 വാർഡുകളിൽ കൂടിയുണ്ടെന്ന് സൂചന. 21 കെട്ടിടങ്ങൾക്ക് ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെറുവണ്ണൂർ മേഖല ഓഫിസിൽ നിന്ന് നമ്പർ നൽകിയതായാണ് വിവരം. പ്രാഥമിക പരിശോധനയിൽ നാലു വാർഡുകളിൽ അനധികൃത നമ്പർ നൽകിയതായായിരുന്നു കോർപറേഷൻ കണ്ടെത്തിയത്.
പാസ് വേഡ് ദുരുപയോഗം ചെയ്ത് നമ്പർ നൽകിയെന്ന് കണ്ടെത്തിയ ആറ് കെട്ടിടങ്ങൾ മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കൽ, തിരുത്തിയാട് എന്നീ വാർഡുകളിലായിരുന്നു. ഇവക്ക് പുറമെ പുതിയങ്ങാടി, തോപ്പയിൽ, വെള്ളിമാട്കുന്ന്, മൂഴിക്കൽ, മീഞ്ചന്ത, വേങ്ങേരി, കരുവശ്ശേരി, പാളയം, പന്നിയങ്കര, ചെലവൂർ, ചാലപ്പുറം, കുടിൽ തോട് തുടങ്ങിയ വാർഡുകളിലും കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചതായാണ് സൂചന. കോർപറേഷൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരുടെ പാസ് വേഡ് ഉപയോഗിച്ച് തുറന്നാണ് ഇവക്ക് അംഗീകാരം നൽകിയത്.
ആയിരത്തിലേറെ കെട്ടിടങ്ങൾക്ക് രണ്ട് കൊല്ലത്തിനിടെ അനധികൃത നമ്പർ കിട്ടിയതായാണ് കരുതുന്നത്. സസ്പെൻഷനിലായ ജീവനക്കാർ വീഴ്ചവരുത്തിയെന്നതിൽ കോർപറേഷൻ അധികൃതർക്ക് സംശയമില്ല. മറ്റൊരാൾക്ക് പാസ് വേഡ് ലഭ്യമായി എന്നത് തന്നെ വീഴ്ചയായാണ് കണക്കാക്കുന്നത്. പാസ് വേഡും മറ്റും മാറ്റി സുരക്ഷിതമാക്കാൻ സൗകര്യമുണ്ടെങ്കിലും അതുണ്ടായില്ല. വീഴ്ച എത്രമാത്രം ഗുരുതരമാണെന്ന കാര്യത്തിലാണ് കോർപറേഷൻ ആഭ്യന്തര അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
നേതാക്കളുടെ പാസ് വേഡ് തന്നെ ഉപയോഗിച്ചത് തന്ത്രം
യൂനിയൻ നേതാക്കളുടെ പാസ് വേഡ് തന്നെ ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിന് പിന്നിൽ വലിയ തന്ത്രമുണ്ടെന്ന് നിഗമനം. നേതാക്കളുടെ പങ്കും പുറത്തുവരാനുണ്ട്. സസ്പെൻഷനിലായ മൂന്ന് പേരും ഭരണപക്ഷ അനുകൂല കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂനിയൻ (കെ.എം.സി.എസ്.യു) നേതാക്കളാണ്. യു.ഡി.എഫ് അനുകൂല കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എഫ്.എ) സംസ്ഥാന നേതാവാണ് നാലാമത്തെയാൾ. നേതാക്കളാവുമ്പോൾ അന്വേഷണം ഇവരിലേക്കെത്തില്ലെന്നും ഉണ്ടായാൽ തന്നെ പറഞ്ഞൊതുക്കാൻ എളുപ്പമാവുമെന്നും കണ്ടെത്തിയാണ് ഇവരുടെ ലോഗിൻതന്നെ ഉപയോഗിച്ചതെന്ന് കരുതുന്നു.
അനധികൃതമെന്ന് കണ്ടെത്തിയവ പൊളിച്ചു മാറ്റും
അനധികൃതമെന്ന് കണ്ടെത്തിയ ആറ് കെട്ടിടങ്ങൾക്കെതിരെ നഗരസഭ കർശന നടപടിയെടുക്കുമെന്ന് സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കും. അഡീഷനൽ സെക്രട്ടറി കെ. മനോഹറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണസംഘത്തിൽ ഡെപ്യൂട്ടി സെക്രട്ടറി രേണുക, എക്സിക്യുട്ടീവ് എൻജിനീയർ ബിജോയ് എന്നിവരുമുണ്ട്. അഞ്ച് ദിവസത്തിനകമാണ് റിപ്പോർട്ട് നൽകേണ്ടത്. അനധികൃതമായി നമ്പർ നൽകിയതായി കണ്ടെത്തിയ മൊത്തം ആറ് കെട്ടിടങ്ങളിൽ ഒന്നിന് ചെറുവണ്ണൂർ മേഖലയിൽനിന്നാണ് അനുമതി നൽകിയത്. മറ്റ് അഞ്ച് എണ്ണത്തിന് നൽകിയത് ഏത് കമ്പ്യൂട്ടറിൽനിന്നാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഓരോ ഉദ്യോഗസ്ഥനും അഞ്ചും ആറും കീഴ് ഉദ്യോഗസ്ഥർക്ക് പാസ് വേഡ് നൽകിയതായാണ് പറയുന്നത്. അതിനാൽ ആരാണ് കുറ്റം ചെയ്തത് എന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം വേണ്ടിവരും.
പഴുതുകളടക്കാൻ നടപടി
ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കോർപറേഷൻ തീരുമാനം. ഏതെങ്കിലും ഒരു സീറ്റിൽനിന്ന് മാത്രം അനുമതി നൽകുന്ന തടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. കൂടുതൽ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് ഇപ്പോഴുള്ളതിലും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്.
കൂട്ട അവധി അനധികൃതം
ബുധനാഴ്ച ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടമായി അവധിയെടുത്തത് അനധികൃതമെന്നും ഇത്തരം നടപടി ഓഫിസ് പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നും കാണിച്ച് സെക്രട്ടറി മേയർക്ക് കത്ത് നൽകി. അതേ സമയം ഉച്ചവരെ അർഹതയുള്ള ലീവെടുത്താണ് സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്തതെന്നാണ് ജീവനക്കാരുടെ വാദം. അവശ്യ സർവിസിലുള്ളവർ ലീവെടുത്തിട്ടില്ല. വ്യാഴാഴ്ച മുതൽ ഉച്ചക്കുള്ള പ്രതിഷേധം തുടരാനും നാല് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സമര രീതി മാറ്റാനുമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.