കൊടുവള്ളിയിൽ യു.ഡി.എഫിന് 5082 വോട്ടുകളുടെ ഭൂരിപക്ഷം; പഞ്ചായത്തുകളിലും മേൽക്കൈ
text_fieldsകൊടുവള്ളി നഗരസഭ കാര്യാലയം
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച മികച്ച വിജയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ മേൽക്കോയ്മയാണ് ഉണ്ടായിട്ടുള്ളത്. കൊടുവള്ളി നഗരസഭയിൽ എതിരാളികളായ ഇടതു ജനാധിപത്യ മുന്നണിയെ 5082 വോട്ടുകൾക്ക് പിന്തള്ളി.
നഗരസഭയിലെ വോട്ടിങ് കണക്ക് പ്രകാരം യു.ഡി.എഫ് 19,209 വോട്ടുകൾ നേടി. അതേസമയം, എൽ.ഡി.എഫിന് 14,127 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് 720 വോട്ടുകൾ നേടാൻ സാധിച്ചു. യു.ഡി.എഫിന്റെ ഈ വൻ ഭൂരിപക്ഷം (5082 വോട്ട്) നഗരസഭയിലെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്നു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് 12,809 വോട്ടും, എൽ.ഡി.എഫിന് 7,686 വോട്ടും ലഭിച്ചു. 5123 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുണ്ടായത്. എൻ.ഡി.എക്ക് 941 വോട്ടും, എസ്.ഡി.പി.ഐക്ക് 725 വോട്ടും ലഭിച്ചിട്ടുണ്ട്.10,864 വോട്ടുകൾ ലഭിച്ച് മടവൂർ ഗ്രാമപഞ്ചായത്തിൽ ആധിപത്യം നിലനിർത്തിയപ്പോൾ എൽ.ഡി.എഫിന് 8,978 വോട്ടുകൾ ലഭിക്കുകയുണ്ടായി. 1886 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുണ്ടായത്. എൻ.ഡി.എക്ക് 1277 വോട്ടും, ഇവിടെ എസ്.ഡി.പി.ഐക്ക് 97 വോട്ടും ലഭിക്കുകയുണ്ടായി.
നരിക്കുനി ഗ്രാമപഞ്ചായത്തിൽ 9,550 വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. 6,422 വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചപ്പോൾ 3128 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുണ്ടായത്. എൻ.ഡി.എക്ക് 1450 വോട്ടുകളും ലഭിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ 12,988 വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുകയുണ്ടായി. ഇവിടെ എൽ.ഡി.എഫിന് 8,006 വോട്ടുകളും നേടാനായി. 4982 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1,841 വോട്ടുകൾ എൻ.ഡി.എക്കും ലഭിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ 6,876 വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. 794 വോട്ടുകളാണ് ഭൂരിപക്ഷം.
എൽ.ഡി.എഫിന് 7,670 വോട്ടുകൾ ലഭിച്ചപ്പോൾ, എൻ.ഡി.എ 1,342 വോട്ട് നേടി. തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നേടിയ ഉജ്ജ്വല വിജയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മുതൽക്കൂട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ, തങ്ങളുടെ ജനസ്വാധീനം വർധിച്ചുവരികയാണെന്ന് പാർട്ടി നേതൃത്വങ്ങൾ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

