കെ.ജി.എം.സി.ടി.എ അനിശ്ചിതകാല സമരം ആരംഭിച്ചു; മെഡി. കോളജ് ആശുപത്രിയിൽ രോഗികൾ വലഞ്ഞു
text_fieldsകോഴിക്കോട്: സർക്കാർ മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം ആരംഭിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികള്‍ വിദഗ്ധ ചികിത്സ കിട്ടാതെ വലഞ്ഞു.
പണിമുടക്കിയ ഡോക്ടർമാർ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിനുമുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പി.ജി അസോസിയേഷനും മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷനും ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കുമ്പോൾ പി.ജി ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുക.
എന്നാൽ, തിങ്കളാഴ്ച ഡോക്ടർമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ജി അസോസിയേഷന്‍ കൂടി രംഗത്ത് വന്നതോടെ ഒ.പി തുടങ്ങാൻ വൈകി. സമരം നേരത്തെ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു. മെഡിക്കൽ കോളജിന് മുമ്പില്‍ നടന്ന ധര്‍ണയില്‍ കെ.ജി.എം.സി.ടി.എ കോഴിക്കോട് യൂനിറ്റ് പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത് അധ്യക്ഷത വഹിച്ചു.
ഡോ. ഗോപകുമാര്‍, ഡോ. മോഹന്‍ദാസ്, ഡോ. ടി.പി. അഷ്‌റഫ്, ഡോ. അര്‍ജുന്‍, ഡോ. ടോം വില്‍സന്‍, വിദ്യാർഥി യൂനിയനെ പ്രതിനിധീകരിച്ച് സിദ്ധാർഥ്, അലീന തുടങ്ങിയവരും പി.ജി വിദ്യാർഥികളെ പ്രതിനിധീകരിച്ച് അഖില്‍ ചാലിൽ എന്നിവരും സംസാരിച്ചു. ഡോക്ടർമാരുടെ സമരം തുടരുന്നത് സാധാരണക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

