കായാമ്പൂ തൊടിയിൽ വിടരും...
text_fieldsവൈക്കിലിശേരി കുളങ്ങരത്ത് മീത്തൽ ലക്ഷ്മിയുടെ വീട്ടിലെ തൊടിയിൽ വിരിഞ്ഞ കായാമ്പൂവ്
വടകര: 'കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതി നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും' വയലാറിന്റെ വരി കളിലൂടെ ജി.ദേവരാജൻ,യേശുദാസ് കൂട്ടുകെട്ടിൽ മലയാളിയുടെ മനസിൽ ആഴത്തിൽ പതിഞ്ഞപ്പാട്ടാണിത്. വൈക്കിലിശേരി കുളങ്ങരത്ത് മീത്തൽ ലക്ഷ്മിയുടെ മനസിലും കായാമ്പൂവെന്ന ഗാനം ആഴ്ന്നിറങ്ങിയെങ്കിലും കായാമ്പൂവ് ലക്ഷ്മിയും കണ്ടിരുന്നില്ല.സ്വന്തം വീട്ടുമുറ്റ
ത്തോട് ചേർന്ന തൊടിയിൽ വർഷം തോറും നീല നിറത്തിൽ മനം നിറക്കും കാഴ്ചയായി കായാമ്പൂവ് വിരിഞ്ഞ് നിന്നിരുന്നു. അടുത്തിടെയാണ് വിരിഞ്ഞ് നിൽക്കുന്നത് കായാമ്പൂവാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് വർഷമായി വീട്ടു തൊടിയിൽ ചെടി പൂത്തുലഞ്ഞ് നിൽകാൻ തുടങ്ങിയിട്ട് ഇപ്പോൾ വീട്ടുമുറ്റത്ത് കായാമ്പൂ പൂത്തുലഞ്ഞത് കൺകുളിർകെ കാണുകയാണ് ലക്ഷ്മി. വംശനാശം നേരിടുന്ന കായാമ്പു വീട്ടുമുറ്റത്ത് എങ്ങനെ എത്തിയെന്ന് ലക്ഷ്മിക്കറിയില്ല. വംശനാശം നേരിടുന്ന ചെടിയാണ് കായാമ്പൂ. ഏപ്രിൽ, മേയ് മാസങ്ങളിലാണ് കായാമ്പൂ പൂവിടുന്നത്. മനോഹരമായ നീല വർണത്തിലുള്ള പൂക്കൾ തണ്ടിനോട് പറ്റിപ്പിടിച്ച രീതിയിലാണ് കാണപ്പെടുന്നത്. ഒരു കാലത്ത് ഗ്രാമീണ മേഖലയിൽ കായാമ്പൂ സർവ്വസാധാരണമായിരുന്നു. ഇതു കൊണ്ടായിരിക്കാം കവി ഭാവനയിലും കായാമ്പൂ ഇടം നേടിയത്. പത്ത് പതിനഞ്ച് അടിയോളം ഉയരം വെക്കുന്ന കായാമ്പൂ ചെടി ഔഷധ സസ്യം കൂടിയാണ്. മരത്തിന് കാശാവ് എന്നും പൂവുകൾ കായാമ്പൂവെന്നുമാണ് അറിയപെടുന്നത്.ഇതിന്റെ തണ്ടുകൾ വളരെ കാഠിന്യമുള്ളതാണ്. യേശുദാസിന്റെ സ്വരമാധുരിയിൽ ഹൃദയത്തിലിടം നേടിയ കായാമ്പൂവ് പലർക്കും പരിചിതമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

