കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് ഗതാഗതപ്രശ്നത്തിന് പരിഹാരമായി
text_fieldsആയഞ്ചേരി: പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥ കാരണം രണ്ടു വർഷത്തിലേറെയായി പൂർത്തിയാക്കാൻ സാധിക്കാതെ തകരാറിലായിരുന്ന കാവിൽ-തീക്കുനി- കുറ്റ്യാടി റോഡിലെ ബി.സി ഓവർലേ പ്രവൃത്തി പൂർത്തിയായി.
2021 ആഗസ്റ്റിൽ പാത നവീകരണത്തിനുവേണ്ടി നാലുകോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായിരുന്നു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ കരാറുകാരനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രവൃത്തി പാതിവഴിയിലായിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. പ്രവൃത്തി നടപ്പാക്കുന്നതിലെ അനാസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന്, ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി ഈ വർഷം ജനുവരിയിൽ ആദ്യ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് ടെർമിനേഷൻ ഉത്തരവ് നൽകി. ആദ്യ കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ തുടർപ്രവൃത്തികൾ വീണ്ടും ടെൻഡർ ചെയ്യുകയുണ്ടായി.
പ്രവൃത്തിയിൽനിന്ന് ടെർമിനേറ്റ് ചെയ്തതിനെതിരെയും രണ്ടാമത് ടെൻഡർ ചെയ്ത നടപടികൾക്കെതിരെയും ആദ്യ കരാറുകാരൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും പ്രവൃത്തി നടപ്പാക്കുന്നതിന് കാലതാമസം നേരിടുകയും ചെയ്തു. ടെൻഡർ തുറക്കുന്നതിന് താൽക്കാലിക സ്റ്റേ ഉണ്ടായി. ഹൈകോടതിയിലെ വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിലിലാണ് ബാക്കി പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന് കരാർവെക്കാൻ കഴിഞ്ഞത്.
കോട്ടപ്പള്ളി മുതൽ മീങ്കണ്ടിവരെ പാതയിലെ ഏറെനാളത്തെ ഗതാഗത പ്രശ്നത്തിന് ഇതോടെ പരിഹാരമായി. റോഡ് തകർന്ന വിഷയം കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ നിയമസഭയിലും ഉന്നയിച്ചിരുന്നു. കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.