ഷാജിലിെൻറ മൃതദേഹം കണ്ടെടുത്തത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
text_fieldsപൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട ഷാജിലിെൻറ മൃതദേഹം രക്ഷാപ്രവർത്തകർ കരക്കെത്തിക്കുന്നു
കക്കോടി: ഒഴുക്കിൽപെട്ട യുവാവിനുവേണ്ടി ഫയർ ആൻഡ് റെസ്ക്യൂ സേന തിരഞ്ഞത് 10 മണിക്കൂർ. ഞായറാഴ്ച വൈകീട്ട് മോരീക്കര ഭാഗത്ത് പൂനൂർ പുഴയിൽ നീന്തുകയായിരുന്ന പത്തേങ്ങല്‍താഴത്ത് ഹുസൈെൻറ മകന്‍ ഷാജിൽ (25) ഒഴുക്കിൽപെടുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ സ്കൂബ ടീം തിരച്ചിൽ പുനരാരംഭിച്ചു. ശക്തമായ അടിയൊഴുക്കും ചുഴിയുമുള്ള ഭാഗത്താണ് ഷാജിൽ മുങ്ങിയത്. വെള്ളിമാടുകുന്നില്‍ നിന്ന് എത്തിയ മുങ്ങൽ വിദഗ്ധരായ അഹ്മദ് റഷീഷും ടി. അഭിലാഷും രാവിലെ മുതൽ പരിശ്രമിച്ചെങ്കിലും വൈകീട്ട് അഞ്ചുമണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
സ്റ്റേഷൻ ഓസർ കെ.പി. ബാബുരാജ്, കെ.സി. സുജിത്കുമാർ, എം. ഷജിൽ കുമാർ, എൻ. ഷൈബിൻ, കെ. രഞ്ജിത്ത്, പി.എം. രജിൻ എന്നിവരോടൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കാളിയായി. ആഴവും അപകടവും വകവെക്കാതെ ആളുകൾ ഈ ഭാഗത്ത് മീൻ പിടിക്കാനും കുളിക്കാനും എത്തുന്നത് അപകടം വിളിച്ചുവരുത്തുകയാണ്.