കടലുണ്ടിപ്പുഴ വ്യാപകമായി കൈയേറുന്നു അധികൃതർക്ക് മൗനം
text_fieldsകടലുണ്ടിപ്പുഴ കൈയേറി മതിൽ നിർമിച്ച നിലയിൽ
കടലുണ്ടി: പുഴയുടെ കൈവഴിയായ തോടുകളും ചതുപ്പുകളും വ്യാപകമായി കൈയേറുന്നു. സ്വന്തം ഭൂമിയോട് ചേർത്ത് പുഴകളും തോടുകളും വളച്ചുകെട്ടി സ്വന്തമാക്കിയെടുത്ത് വ്യാപാര താല്പര്യത്തിന് അനുസരിച്ച് അനധികൃതമായി കെട്ടിടങ്ങൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.
കീഴ്കോട് ഭാഗത്തും കോട്ടക്കടവ് പാലത്തിനു സമീപവുമാണ് കൂടുതൽ അനധികൃത നിർമാണ പ്രവൃത്തി നടക്കുന്നത്. പുഴയും തോടുകളും നികത്തി കൂറ്റൻ മതിൽകെട്ടിനുള്ളിലാക്കുകയാണ് ഇവരുടെ രീതി. തീരദേശത്ത് നികത്തൽ വ്യാപകമായതോടെ കടുക്ക, എരുന്ത്, ഞണ്ട്, മത്സ്യബന്ധനം എന്നിവക്കായി പ്രദേശവാസികൾക്ക് പുഴയിലേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതി വന്നതായി കടലുണ്ടി പുഴ സംരക്ഷണ സമിതി ആരോപിച്ചു. കൈത്തോടുകളിലൂടെയാണ് മഴവെള്ളം പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇവ ഇല്ലാതായാൽ വെള്ളപ്പൊക്ക സാധ്യതയേറെയാണെന്നും സമിതി അഭിപ്രായപ്പെട്ടു. കൈയേറ്റം കണ്ടെത്തി നടപടിയെടുക്കുകയും തദ്ദേശവാസികൾക്ക് പഴയതുപോലെ പുഴയുമായി ഇടപെടാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
നദീസംരക്ഷണ സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. സുബീഷ് ഇല്ലത്ത്, ശശിധരൻ കൊടപ്പുറം, അപ്പു അണ്ടിശ്ശേരി, ചന്ദ്രദാസൻ മണ്ടകത്തിങ്ങൽ, എ.പി. കരുണാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. കൃഷ്ണദാസ് (പ്രസിഡന്റ്), എ.പി. കരുണാകരൻ (വൈസ് പ്രസിഡന്റ്), എം. ബാബുരാജ് (സെക്രട്ടറി), പി. വിനോദ് (ജോ.സെക്രട്ടറി), പുതുക്കുളങ്ങര ഗോപാലകൃഷ്ണൻ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

