ക്രമക്കേടുകളും അച്ചടക്കലംഘനവും; കോഴിക്കോട് ജില്ല ജയില്‍ സൂപ്രണ്ടിനെതിരേ നടപടി വന്നേക്കും
text_fieldsകോഴിക്കോട്: ക്രമക്കേടുകളും അച്ചടക്കലംഘനവുമുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് ജില്ല ജയില്‍ സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ചേക്കും. ഉത്തരമേഖല ഡി.ഐ.ജി വിനോദ്കുമാറിെൻറ പ്രാഥമികാന്വേഷണത്തില്‍ ജയില്‍ സൂപ്രണ്ടിെൻറ ഭാഗത്ത് വീഴ്ചകളുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്തദിവസം ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന് സമര്‍പ്പിക്കാനാണ് തീരുമാനം.
ജയില്‍ വകുപ്പ് കോഴിക്കോട് നഗരത്തിൽ തുടങ്ങിയ വില്പന കേന്ദ്രത്തിലെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നിരുന്നു. പച്ചക്കറിയടക്കമുള്ള സാധനങ്ങൾ ജയിലിലേക്ക് നൽകിയ സഹകരണസംഘത്തെ മാറ്റിയതിലും ക്രമക്കേടെന്ന് ആരോപണമുണ്ട്.
വേറൊരു ഏജന്സിക്കാണിപ്പോൾ കരാര്‍. ജയിൽ സൂപ്രണ്ട് തുടർച്ചയായി അവധിയെടുക്കുന്നുവെന്നും ഇതു മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണെന്നും പരാതിയുയർന്നിരുന്നു. ജയിലില്‍ കോവിഡ് രൂക്ഷമായ സമയം സൂപ്രണ്ട് അവധിയിലായിരുന്നുവെന്നും പരാതിയുണ്ട്. കോവിഡ് നിയന്ത്രിക്കാൻ ഒടുവിൽ അന്തേവാസികളെ ചരിത്രത്തിൽ ആദ്യമായി വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജ് വനിതാഹോസ്റ്റലിലേക്ക് മാറ്റേണ്ടിവന്നു.
ക്വാർട്ടേഴ്സില്‍ സൂപ്രണ്ട് അവധിയിലിരിക്കെ ബന്ധുവിനെ താമസിപ്പിച്ചുവെന്നും പരാതിയുണ്ടായിരുന്നു. അന്വേഷണ ഭാഗമായി സൂപ്രണ്ടിന് ഡി.ഐ.ജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ട് ഇക്കാര്യത്തിൽ നൽകിയ മറുപടിയുടെ വിശദാംശങ്ങളും ഡി.ജി.പിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഡി.ജി.പിയും വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.