ബൈപ്പാസിൽ നിയമം ലംഘിച്ച് അനധികൃത പാർക്കിങ്
text_fieldsഎലത്തൂർ: ദേശീയപാത 66ൽ വെങ്ങളം- രാമനാട്ടുകര ബൈപാസിൽ അപകട ഭീഷണിയുയർത്തി വാഹനങ്ങളുടെ അനധികൃത പാർക്കിങ്. വെങ്ങളം, പാലോറമല ജങ്ഷൻ, തൊണ്ടയാട് എന്നിവിടങ്ങളിലാണ് വലിയ ലോറികളുൾപ്പെടെ വാഹനങ്ങൾ നിർത്തിയിടുന്നത്.
ആറ്‌വരി പാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ് കാഴ്ചയാണെങ്കിലും ഒരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ദിവസേന പൊലീസ് പട്രോളിങ് സംഘം ഇത്തരത്തിലുള്ള അനധികൃത പാർക്കിങ് കാണാറുണ്ട്. സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപത്തായാണ് പാർക്കിങ്. ഇതുകാരണം ബൈപ്പാസിലേക്ക് കയറുന്ന വാഹനങ്ങൾക്ക് റോഡിലെ കാഴ്ചകൾ മറയുന്ന സ്ഥിതിയാണ്. റോഡിലൂടെ വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെടാതെ സർവിസ് റോഡിൽ നിന്നുള്ള വാഹനങ്ങൾ കയറുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങൾക്കും സർവിസ് റോഡിൽ നിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് കാണാൻ സാധിക്കാത്ത നിലയിലാണ് കണ്ടെയ്‌നർ ലോറികളുൾപ്പെടെ റോഡിൽ പാർക്ക് ചെയ്യുന്നത്. പാലോറമല ജങ്ഷനിൽ രാപകൽ ഭേദമന്യേ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടാവാറുള്ളത്. ഹൈവേ പൊലീസും ട്രാഫിക് പൊലീസും നിരവധി തവണ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും വാഹനത്തിലുള്ളവർക്ക് മുന്നറിയിപ്പോ നടപടികൾ സ്വീകരിക്കുയോ ചെയ്യാറില്ല. ആറുവരിപാതയാക്കുന്നതിന് മുമ്പേ തന്നെ ഇവിടെ ലോറികൾ നിർത്തിയിടാറുണ്ട്. ഇപ്പോഴും ഇത് തുടരുകയാണ്. രാത്രിയിൽ സർവിസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് തടസ്സം സൃഷ്ടിക്കും വിധത്തിലും വാഹനങ്ങൾ നിർത്തിയിടാറുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. കോരപ്പുഴ പാലത്തിനും വെങ്ങളം മേൽപ്പാലത്തിനുമിടയിലും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്.
തൊണ്ടയാടിന് സമീപം കുടിൽത്തോട് ഭാഗത്തും വാഹനങ്ങളുടെ പാർക്കിങ് പതിവ് കാഴ്ചയാണ്. നൂറുകിലോമീറ്ററാണ് ദേശീയപാതയിൽ വാഹനങ്ങൾക്ക് അനുവദിച്ച പരമാവധി വേഗം. ഇപ്രകാരം അനുവദിച്ച വേഗതയിൽ വാഹനങ്ങൾ കുതിച്ചുപായുമ്പോൾ റോഡിൽ നിർത്തിയിട്ട വാഹനങ്ങളിൽ വന്നിടിക്കാനുള്ള സാധ്യതയേറെയാണ്.
രാത്രിയിലാണെങ്കിൽ നിർത്തിയിട്ട വാഹനങ്ങൾ കാണാതെ പിന്നിൽ വന്നിടിക്കാനുള്ള സാധ്യതയുമുണ്ട്. ചുറ്റുപാടുമുള്ള ദൃശ്യങ്ങൾ കറങ്ങിത്തിരിഞ്ഞു പകർത്തുന്ന പി.ടി.സെഡ് കാമറകളടക്കം ദേശീയപാതയിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടം, അനധികൃത പാർക്കിങ്, ഗതാഗതക്കുരുക്ക് തുടങ്ങിയവയടക്കം എന്തുണ്ടായാലും ഉടനടി സഹായമെത്തിക്കുന്നതിന് ദൃശ്യങ്ങൾ ടോൾ പ്ലാസയിലിരുന്ന് 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

