അടച്ചിട്ട വീട് തുറന്ന് 20 പവനും പണവും കവർന്നു
text_fieldsമണ്ണൂർ വടക്കുമ്പാട് മോഷണം നടന്ന വീട്ടിൽ പൊലാസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു
കടലുണ്ടി: അടച്ചിട്ട വീട് തുറന്ന് ആഭരണങ്ങളും പണവും കവർന്നു. മണ്ണൂർ വടക്കുമ്പാട് റെയിലിനടുത്ത പറമ്പിൽ ഹൗസിൽ ഉമ്മർകോയയുടെ വീട്ടിൽനിന്നാണ് 20 പവൻ ആഭരണവും 1,15,000 രൂപയും മോഷ്ടിച്ചത്. വ്യാഴാഴ്ച വൈകീട്ട് മകളുടെ ഒലിപ്രം കടവിലുള്ള വീട്ടിൽ ഉമ്മർകോയയും കുടുംബവും നോമ്പുതുറക്ക് പോയതായിരുന്നു. വെളളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ ലോക്ക് തുറന്ന നിലയിൽ കണ്ടത്. മെയിൻഡോർ വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്.
ഡൈനിങ് ഹാളിന്റെ കിഴക്കുഭാഗത്തെ മുറിയിൽ അലമാരക്കടുത്ത് വെച്ച താക്കോൽ ഉപയോഗിച്ച് ഷെൽഫ് തുറന്ന് പണവും വീടിന്റെ ഒന്നാം നിലയിലുള്ള മുറികളിലെ അലമാരകളിൽ സൂക്ഷിച്ച ആഭരണങ്ങളുമാണ് കവർന്നത്. മോഷണത്തിനു ശേഷം വീട്ടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. വടക്കുമ്പാട് ഇസ്സത്തുൽ ഇസ്ലാം മസ്ജിദ് സെക്രട്ടറിയാണ് ഉമ്മർകോയ. മസ്ജിദിന്റെ ആവശ്യാർഥം നിത്യപിരിവുകൾ ഉൾപ്പെടെ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡും പരിശോധന നടത്തി. ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രൻ, ഫറോക്ക് ഡിവിഷൻ അസി. കമീഷണർ എ.എം. സിദ്ദീഖ്, ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ് (ഫറോക്ക്), ടി.പി. സജി (കടലുണ്ടി) എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

