ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
text_fieldsമാങ്കാവിൽ ഹോട്ടൽ അടിച്ചുതകർത്ത നിലയിൽ, ബിനീഷ്
കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു. മാങ്കാവിൽ അടുത്തിടെ ആരംഭിച്ച ‘അളിയൻസ്’ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ ജീവനക്കാരൻ ഷഹനാദിന് (27) പരിക്കേറ്റു. സംഭവത്തിൽ മാങ്കാവ് കള്ളിപിലാക്കൽപറമ്പ് കൃഷ്ണ ഹൗസിൽ ബിനീഷിനെ (28) മെഡി. കോളജ് പൊലീസ് അറസ്റ്റുചെയ്തു. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിലിലാണ്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കാനായി ബിനീഷും മറ്റു രണ്ടുപേരും ഹോട്ടലിൽ എത്തിയതായിരുന്നു. 650 രൂപയുടെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ബിൽ നൽകിയപ്പോൾ അടുത്തദിവസം പണം തരുമെന്നായിരുന്നു യുവാക്കളുടെ മറുപടിയെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറഞ്ഞു.
എന്നാൽ, പണം ഇപ്പോൾ വേണമെന്ന് കാഷ് കൗണ്ടറിലുണ്ടായിരുന്ന ഷഹനാദ് ആവശ്യപ്പെട്ടതോടെ യുവാക്കൾ ജീവനക്കാരോട് തട്ടിക്കയറി. ഇതിനിടെ പുറത്തുപോയി ഇഷ്ടികയും ഇരുമ്പ് വടിയുമായെത്തി ഹോട്ടലിന്റെ ചില്ല് അലമാരയും ബോർഡും അടിച്ചുതകർക്കുകയും ഷഹനാദിനെ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ അക്രമികളായ രണ്ട് യുവാക്കൾ ഓടിരക്ഷപ്പെട്ടു. ഹോട്ടലിലുണ്ടായിരുന്ന ബിനീഷിനെ പിടിച്ചുവെച്ച് പൊലീസിന് കൈമാറി.
ഹോട്ടൽ ഉടമ മുഹമ്മദ് സാലുവിന്റെ പരാതിയിൽ മെഡി. കോളജ് പൊലീസ് കേസെടുത്തു. 1,20,000 രൂപയുടെ നഷ്ടമുണ്ടായി. യുവാക്കൾ ലഹരിയിലായിരുന്നെന്നും പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഹോട്ടൽ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

