ഷാഫി ഇഫക്ടിൽ ചരിത്രം വഴിമാറി
text_fieldsകെ.എം അഭിജിത്തിന്റെ പ്രചാരണത്തിൽ ഷാഫി പറമ്പിൽ
കോഴിക്കോട്: ജില്ലയിൽ ചരിത്രവിജയം സ്വന്തമാക്കിയ യു.ഡി.എഫിന് കരുത്തായത് ഷാഫി ഇഫക്ട്. ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഓളം വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് ഗുണകരമായി എന്നാണ് വിലയിരുത്തൽ. വടകര മേഖലയിൽ അര നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറിയ മണ്ഡലങ്ങൾ വരെയുണ്ടായി. 57 വർഷത്തിന് ശേഷമാണ് നാദാപുരത്ത് ഇടത് ആധിപത്യം പൊളിഞ്ഞിരിക്കുന്നത്. ഇവിടെ മത്സരിച്ച കെ.എം. അഭിജിത്ത് നേടിയത് 23600 വോട്ടിന്റെ ഭൂരിപക്ഷമാണ്. കൊയിലാണ്ടിയിൽ 20 വർഷത്തിന് ശേഷം 12070 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസ് ജയിച്ചു. പേരാമ്പ്രയിൽ 49 വർഷത്തിന് ശേഷം 5087 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗ് ജയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടിയിൽ 10922 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗ് ജയിച്ചു. വടകരയിൽ 14862 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.കെ. രമ വീണ്ടും വിജയിച്ചു.
കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിജയമുറപ്പിച്ച മണ്ഡലമാണ് നാദാപുരം. ഒരിക്കലും പ്രതീക്ഷ ഇല്ലായിരുന്ന പേരാമ്പ്രയിലും ബാലുശ്ശേരിയിലും ഷാഫിയുടെ പ്രത്യേക ശ്രദ്ധയുണ്ടായി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാഫി വടകരയിൽ നടത്തിയ മാസ് എൻട്രിയുടെ തനിയാവർത്തനമായിരുന്നു പേരാമ്പ്രയിൽ കണ്ടത്. സമാനമായ രീതിയിലുള്ള പ്രചാരണങ്ങൾ മറ്റ് മണ്ഡലങ്ങളിലിലേക്കും പടർന്നു. ഷാഫിയായിരുന്നു എല്ലാ മണ്ഡലങ്ങളിലും താരപ്രചാരകൻ. കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് പോയപ്പോഴും ജില്ലയിൽ കൂടുതൽ കാമ്പയിനുകളിൽ ഷാഫിയെത്തി.
പുതുതലമുറയെ രാഷ്ട്രീയത്തിലേക്കും വോട്ടിങ് പ്രക്രിയയിലേക്കും ആകർഷിക്കുന്ന നേതാവായി ഷാഫി മാറിയിരിക്കയാണ്. എല്ലാതലമുറകളിൽ പെട്ട വോട്ടർമാരെയും ആകർഷിക്കാനായി എന്നത് ഷാഫിയുടെ സവിശേഷതയായി. ഇതിനിടയിൽ ശത്രുപാളയങ്ങളിൽ നിന്ന് ഷാഫിയെ വർഗീയവാദിയാക്കാനുള്ള നീക്കങ്ങൾ നടന്നപ്പോൾ വോട്ടർമാർ അതിനെ ജാഗ്രതയോടെ നേരിട്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ. ഭരണവിരുദ്ധവികാരത്തിനൊപ്പം സി.പി.എമ്മിന്റെ കോട്ടകൾ ഇളക്കാൻ ഷാഫി ഇഫക്ട് യു.ഡി.എഫിന് കരുത്തായി. അതു കൊണ്ട് തന്നെ ഷാഫി എതിരാളികളുടെ കണ്ണിലെ കരടാണ്. പേരാമ്പ്രയിൽ ഷാഫിക്കെതിരെയുണ്ടായ പൊലീസ് അതിക്രമമുൾപടെയുള്ള പരാതികൾ ഇപ്പോഴും നടപടിയില്ലാതെ കിടക്കുകയാണ്. അത്തരം പരാതികളിൽ എല്ലാം നടപടി ഉണ്ടാക്കുമെന്നാണ് ജില്ല കോൺഗ്രസ് അധ്യക്ഷൻ പ്രവീൺകുമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

