ഓടിക്കൊണ്ടിരിക്കുന്ന കാറിൽനിന്ന് ശക്തമായ പുക; തുണയായത് അഗ്നിസുരക്ഷ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാർ
text_fieldsകോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുൻവശം ഓടിക്കൊണ്ടിരുന്ന കാർ കത്താൻ തുടങ്ങിയപ്പോൾ ആശുപത്രിയിലെ അഗ്നി സുരക്ഷാ ഉപകരണങ്ങളുമായി തീയണക്കുന്ന ജീവനക്കാർ
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിൽനിന്ന് ശക്തമായ പുക ഉയർത്തിയ ഭീതി ഇല്ലാതായത് ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ. പുതിയറ ജങ്ഷന് സമീപം വൈകീട്ട് അഞ്ചോടെയാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽനിന്ന് ശക്തമായ പുക ഉയർന്നത്. ഉടനെ സമീപത്തുള്ള കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ സ്റ്റാഫംഗങ്ങൾ ആശുപത്രിയിലെ അഗ്നി സുരക്ഷ ഉപകരണങ്ങൾ സമയോചിതമായി പ്രവർത്തിപ്പിച്ച് കാർ കത്താതെ സുരക്ഷിതമാക്കി. എല്ലാവർഷവും ആശുപത്രി മാനേജ്മെന്റ് സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന അഗ്നിസുരക്ഷ പരിശീലനമാണ് അവർക്ക് തുണയായത്. ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർടുമെന്റുമായി ചേർന്നാണ് എല്ലാവർഷവും പരിശീലന പഠനം നടത്തിവരുന്നത്.
ഇത് വലിയ അപകടം നടക്കുന്നതിൽനിന്നും രക്ഷയായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിലെ എട്ടോളം ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ചാണ് ജീവനക്കാർ കാർ സുരക്ഷിതമാക്കിയത്. തുടർന്ന് ആശുപത്രിയിൽനിന്നും വിവരം ഫയർഫോഴ്സിൽ അറിയിക്കുകയും, ബീച്ച് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ എത്തി വെള്ളമടിച്ച് പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ മനസ്സാന്നിധ്യത്തെയും പ്രവർത്തനത്തെയും അഗ്നിശമന ജീവനക്കാരും പൊലീസും പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

