16കാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ ഒന്നാംപ്രതി അറസ്റ്റിൽ
text_fieldsറിയാസ്
രാമനാട്ടുകര: അന്തർ സംസ്ഥാനക്കാരിയായ 16കാരിയെ കാറിൽ കൊണ്ടുപോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസിനെയാണ് (29) ചെന്നൈയിൽ നിന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതി മലപ്പുറം മേലങ്ങാടി പാണ്ടിക്കാട് മഠത്തിൽ പറമ്പ് മുഹമ്മദ് യഹിയ (20) നേരത്തേ അറസ്റ്റിലായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു. രാമനാട്ടുകരയിലെ ടെക്സ്റ്റയിൽസ് കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ എട്ടു മാസത്തെ പ്രണയത്തിനിടയിൽ കഴിഞ്ഞ 19നാണ് ഒപ്പം കൊണ്ടുപോയത്. ഒരു ദിവസം മലപ്പുറത്ത് താമസിപ്പിച്ച് മദ്യം കുടുപ്പിച്ച് പീഡിപ്പിച്ച് പിറ്റേ ദിവസം രാമനാട്ടുകരയിൽ ഇറക്കി വിടുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
22ന് പ്രതി ബംഗളൂരുവിലുള്ള സുഹൃത്തുക്കളെ കണ്ടുവെന്ന വിവരം ലഭിച്ചു. 24ന് രാത്രിയിൽ ചെന്നൈയിലേക്ക് ട്രെയിൻ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചതാണ് പൊലീസിന് പ്രതിയിലേക്ക് എത്താൻ സാധിച്ചത്. ചെന്നൈയിൽ നിന്ന് ഒഡിഷയിലേക്ക് ട്രെയിൻ കയറാൻ നിൽക്കുമ്പോഴാണ് പ്രതിയെ മഫ്തിയിലുള്ള സംഘം പിടികൂടുന്നത്.
ജില്ല പൊലീസ് മേധാവി ടി. നാരായണന്റെയും ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ പി.സി. സുജിത്ത്, എ.എസ്.ഐ അരുൺകുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, അനുജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സി.പി.ഒമാരായ സുജിത്, ഷെഫിൻ എന്നിവരുടെ സേവനവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

