ഒടുവിൽ കാഞ്ചന മാലയെ കാണാൻ ശബരിയെത്തി; 250 കിലോമീറ്റർ താണ്ടി
text_fieldsതമിഴ്നാട് തിരുപ്പൂർ സ്വദേശിനി ശബരി കാഞ്ചന മാലയെ സന്ദർശിച്ചപ്പോൾ
മുക്കം: തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശബരി ഡിഗ്രി പഠന കാലത്ത് 2019 ലാണ് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ കാണുന്നത്. ഒരു സിനിമ എന്നതിലുപരി ഇതിലെ കഥാപാത്രമായ കാഞ്ചന മാല, മൊയ്തീനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാളാണന്ന് മനസിലായ സമയം മുതൽ തുടങ്ങിയതാണ് അവരെ കാണണമെന്ന ആഗ്രഹം. തുടർന്ന് ഗൂഗിളിൽ ഉൾപ്പെടെ തിരയുകയും കാഞ്ചന മാലയെ കുറിച്ച് കൂടുതൽ വായിക്കുകയും ചെയ്തതോടെ ആഗ്രഹം പിന്നെയും വർധിച്ചു.
പക്ഷെ 250 കിലോമീറ്റർ ദൂരെ സഞ്ചരിച്ച് കേരളത്തിലെ മുക്കം എന്ന ഗ്രാമത്തിലെത്തുക എന്നത് അന്ന് അവളെ സംബന്ധിച്ച് സാധ്യമായിരുന്നില്ല. എങ്കിലും എന്നെങ്കിലുമൊരിക്കൽ കാഞ്ചന മാലയെ നേരിൽ കാണുമെന്ന് അന്ന് തന്നെ ശബരി തീരുമാനിച്ചുറപ്പിച്ചിരുന്നു.
അങ്ങിനെയിരിക്കെയാണ് പഠനം പൂർത്തിയായ ശേഷം അവർ തിരുപ്പൂരിലെ റാപ്പർ അപ്പാരൽസിൽ ജോലിക്കെത്തിയത്. അപ്പാരൽസിന്റെ ഉടമ നൗഷാദ് മുക്കത്തിനടുത്ത വലിയ പറമ്പ് സ്വദേശിയാണന്നറിഞ്ഞതോടെ ഏഴ് വർഷമായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം നൗഷാദുമായി പങ്കുവെക്കുകയായിരുന്നു. നൗഷാദ് സുഹൃത്തായ മാധ്യമ പ്രവർത്തകനും മുക്കം പ്രസ് ക്ലബ് പ്രസിഡൻറുമായ സി. ഫസൽബാബുവിനോട് വിവരം പറയുകയും ബിപി മൊയ്തീൻ സേവാ മന്ദിറിലെ പ്രഭാകരനുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയുമായിരുന്നു.
മുക്കത്തെത്തിയ ശബരി, കാഞ്ചന മാലയുമായി ഏറെ നേരം സംസാരിക്കുകയും ഇരുവഴിഞ്ഞിപ്പുഴയും കാഞ്ചന മാലയുടെ വീടും മൊയ്തീനുമായി കാഞ്ചനമാല കാണാറുള്ള സ്ഥലങ്ങളുമെല്ലാം സന്ദർശിച്ച ശേഷം ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്. ഓർമക്കായി മൊയ്തീന്റെ പുസ്തകങ്ങൾ ഉൾപ്പെടെ സമ്മാനങ്ങൾ കാഞ്ചന മാല ശബരിക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

