പനയമാട്ട് ഉല്ലാസ തോണി സർവിസിന് ഒരാഴ്ച നിരോധനം
text_fieldsഫറോക്ക്: പക്ഷിസങ്കേതവും കണ്ടൽ വനമേഖലയുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികൾക്കായുള്ള തോണി സർവിസിന് ഒരാഴ്ച നിരോധനം. വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പനയമാട്ടെ തോണി സർവിസ് താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെക്കാൻ കടലുണ്ടി -വള്ളിക്കുന്ന് റിസർവ് മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്.
സഞ്ചാരികളുമായി യാത്ര ചെയ്യുന്ന യന്ത്രവത്കൃത ബോട്ടുകൾക്ക് കോഴിക്കോട് പോർട്ട് ഓഫിസർ നിരോധനം ഏർപ്പെടുത്തിയപ്പോഴും കൈകൊണ്ടു തുഴയുന്ന തോണികളെ ഒഴിവാക്കിയിരുന്നു. എന്നാൽ, തുറമുഖ വകുപ്പ് മുഖാന്തരം ഫയർഫോഴ്സിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ലഭിക്കുന്നതുവരെ നിരോധനം തുടരുമെന്നും അധികൃതർ പറഞ്ഞു. ഇവിടെ തോണി സർവിസ് നടത്തുന്നവർ ലൈസൻസ്, ഇൻഷുറൻസ് തുടങ്ങിയ രേഖകളെല്ലാം പൊലീസിൽ സമർപ്പിച്ചിരുന്നു. ഇരുപതിൽപരം തോണി സർവിസുകളുണ്ട്. മേൽനോട്ടം വനംവകുപ്പിനാണ്. അവരുടെ കണ്ണുവെട്ടിച്ചുള്ള യാത്ര നടക്കില്ല. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ വാടക പിരിക്കാൻ ജീവനക്കാരുമുണ്ട്.
ഒരു മണിക്കൂർ തോണിസവാരിക്ക് 50 രൂപയാണ് ഫീസ്. തോണിക്കാരന് 750 രൂപ വരെ ഈടാക്കാം. കൃത്യമായി നിബന്ധന പാലിക്കുന്നവർക്ക് മാത്രമേ ഇവിടെ തോണി സഞ്ചാരം സാധ്യമാകൂവെന്നതാണ് വസ്തുത.
ബേപ്പൂരിലെ സഞ്ചാര ബോട്ടുകൾ നിർത്തിവെച്ചു
ബേപ്പൂർ: ബേപ്പൂരിലെ ഉല്ലാസ ബോട്ടുകളുടെ സർവിസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തൽക്കാലം നിർത്തിവെച്ചു. തുറമുഖ കാര്യാലയത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഉല്ലാസ ബോട്ടുകളുടെ സഞ്ചാരം നിർത്തി വെച്ചത്. നിലവിൽ ബായ്സൺസ്, സംസം, ബീടെൻ എന്നീ മൂന്ന് ബോട്ടുകളാണ് സർവിസുകൾ നടത്തുന്നത്. കൃത്യമായ പരിശോധനയും ലൈസൻസും രജിസ്ട്രേഷനും മറ്റു സർക്കാർ നിബന്ധനകളും പൂർണമായും പാലിച്ചാണ് തങ്ങൾ സർവിസുകൾ നടത്തുന്നതെന്നും തുടർന്നും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാൻ തയാറാണെന്നും സർവിസ് നടത്താനുള്ള അനുവാദം നൽകണമെന്നും ‘ബായ്സൺസ്’ ബോട്ടുടമ രേഖാമൂലം തുറമുഖ ഓഫിസിൽ അപേക്ഷ നൽകി. പുലിമുട്ട് കടൽത്തീരത്ത് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.