കോഴിക്കോട്: ലോക നാടകദിനത്തിൽ നാടകക്കാരുടെ നഗരമായ കോഴിക്കോട്ട് വിവിധ പരിപാടികൾ. ടൗൺഹാളിൽ കാഴ്ച കോഴിക്കോട് നാടകപ്രവർത്തകരെ ആദരിക്കലും നാടകാവതരണവും നടത്തി. മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. വി. പ്രസന്ന അധ്യക്ഷത വഹിച്ചു.
അർഹം റാസ, സുധാകരൻ ചൂലൂർ, ഹരി മേലില്ലത്, ഇന്ദിര, ധീരജ് പുതിയനിരത്ത്, ജയകാന്തി ചേവായൂർ, മണി ആലംപാട്ടിൽ, മോഹനൻ കാരാട് എന്നിവരെ ആദരിച്ചു. സന്തോഷ് പാലക്കട സ്വാഗതവും എം.ടി. പ്രദീപ് കുമാർ ജീവരാഗം നന്ദിയും പറഞ്ഞു.
ടി.വി. ബാലൻ, ബാബു പറശ്ശേരി, വിൽസൺ സാമുവൽ, ഡോ. യു. ഹേമന്ത് കുമാർ, മാവൂർ വിജയൻ, ടി. മുരളീധരൻ, കെ. സുബൈർ എന്നിവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചെറുകഥയുടെ നാടകാവിഷ്കാരമായ എം.കെ. സുരേഷ് ബാബു സംവിധാനം ചെയ്ത മണിയൂർ അകം നാടകവേദിയുടെ ഏകാംഗ നാടകം 'നീതിന്യായം' മുരളി നമ്പ്യാർ അവതരിപ്പിച്ചു. പ്രദീപൻ പാമ്പിരിക്കുന്നിന്‍റെ വയലും വീടും നിലം നാടകവേദിയും ടൗൺഹാളിൽ അവതരിപ്പിച്ചു. നന്മ ആഭിമുഖ്യത്തിൽ സെൻട്രൽ ലൈബ്രറിക്ക് മുന്നിൽ തടിച്ചവനും മെലിഞ്ഞവനും എന്ന ഏകപാത്ര നാടകം വിജേഷ് അവതരിപ്പിച്ചു. എ. രത്നാകരൻ ഉദ്ഘാടനം ചെയ്തു. വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. ടി.കെ. വേണു സ്വാഗതവും മുരളീധരൻ പറയഞ്ചേരി നന്ദിയും പറഞ്ഞു.