താമരശ്ശേരിയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും മക്കൾക്കുമെതിരെ 11 വർഷം കഴിഞ്ഞ് കുറ്റപത്രം
text_fieldsകോഴിക്കോട്: വ്യാപാരിയെ കൊന്ന് കർണാടകയിലെ ഡാം സൈറ്റ് കനാലിൽ ഒഴുക്കിയെന്ന കേസിൽ രണ്ടു മക്കൾക്കും ഭാര്യക്കുമെതിരെ 11 വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം. താമരശ്ശേരി എരഞ്ഞോണ കോരങ്ങോട്ട് അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയെന്ന കേസിൽ മക്കളായ കോരങ്ങോട്ട് മിഥ്നജ്, ഫിർദൗസ്, കരീമിന്റെ ഭാര്യ മൈമൂന, ഫിർദൗസിന്റെ സുഹൃത്ത് റഫീഖ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് താമരശ്ശേരി ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
2013 സെപ്റ്റംബറിൽ ബിസിനസുകാരനായ കരീമിനെ കാണാനില്ലെന്നു മകൻ മിഥ്നജ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എടുത്ത കേസിലാണ് നടപടി. കരീമിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. നേരത്തേ കനാലിൽ നിന്ന് ലഭിച്ച മൃതദേഹം ശാസ്ത്രീയ പരിശോധനയിൽ കരീമിന്റേതല്ലെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് മൂന്നു മാസം കേസ് അന്വേഷിച്ചെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. കുടുംബം മുഖ്യമന്ത്രിക്കു പരാതിയും ഹൈകോടതിയിൽ ഹരജിയും നൽകി. എട്ടു മാസത്തിനുശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ഇൻസ്പെക്ടർ പി.ആർ. സതീശന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് കരീമിനെ കൊന്നതാണെന്നും പിന്നിൽ രണ്ടു മക്കളും ഭാര്യയും മകന്റെ സുഹൃത്തുമാണെന്നും കണ്ടെത്തി. കരീമിന്റെ ശ്രീലങ്കക്കാരി പെൺസുഹൃത്ത് സ്വത്ത് തട്ടിയെടുക്കുമെന്ന് കരുതി കൊലപ്പെടുത്തിയെന്നാണ് കേസ്. മകൻ ഫിർദൗസ് സുഹൃത്ത് റഫീഖിന്റെ സഹായത്തോടെ ക്ലോറോഫോം സംഘടിപ്പിച്ച് മാതാവിന്റെ സാന്നിധ്യത്തിൽ ബോധം കെടുത്തി രണ്ടു മക്കളും തലയണകൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.
മൃതദേഹം കരീമിന്റെ കാറിൽ കർണാടകയിൽ നഞ്ചങ്കോടെത്തിച്ച് കലാലയ ഗേറ്റ് ഡാം കനാലിൽ ഒഴുക്കിയശേഷം രണ്ടാം ദിവസം പിതാവിനെ കാണാനില്ലെന്നു താമരശ്ശേരി പൊലീസിൽ പരാതി നൽകി. 2014ൽ ക്രൈംബ്രാഞ്ച് മകനെ അറസ്റ്റ് ചെയ്തു. തുടർന്ന് 10 വർഷം കഴിഞ്ഞ് കൂടുതൽ തെളിവിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

