പള്ളിയിൽ തീയിട്ട സംഭവം; അറസ്റ്റിലായ ഒഡിഷ സ്വദേശിയെ രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തു
text_fieldsകോഴിക്കോട്: സെന്‍റ് പാട്രിക്സ് ചർച്ചിൽ തീയിട്ട സംഭവത്തിൽ പിടിയിലായ ഒഡിഷ സ്വദേശി ജയന്ത് നായികിനെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) ചോദ്യംചെയ്തു. ചെമ്മങ്ങാട് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഇയാളെ ഐ.ബി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. ചർച്ചിലെ മതബോധന ഓഫിസിന് തീയിടാൻ പ്രേരിപ്പിച്ചത് എന്താണെന്നും മറ്റാരുടെയെങ്കിലും നിർദേശ പ്രകാരമാണോ ആക്രമണമെന്നുമാണ് ഐ.ബി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. എന്നാൽ മദ്യലഹരിയിൽ ചെയ്തതാണെന്നും മറ്റാരുമായും അടുപ്പമില്ലെന്നുമാണ് പ്രതി പറഞ്ഞത്. മദ്യലഹരിയിലാണ് പള്ളിയിൽ കയറി തീയിട്ടതെന്നാണ് ഇയാൾ പൊലീസിനോടും പറഞ്ഞിരുന്നത്. എന്നാൽ ഈ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
അതിനിടെ, ഇയാൾ താമസിച്ച മുറിയിൽ പൊലീസ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷന് സമീപം ലിങ്ക് റോഡിലെ അപ്സര തിയറ്ററിനടുത്തുള്ള ഡോർമെട്രിയിലാണ് ചെമ്മങ്ങാട് പൊലീസ് പരിശോധന നടത്തിയത്. മൂന്നാഴ്ചയായി ഇയാൾ കോഴിക്കോട്ടെത്തിയിട്ടെന്ന് കണ്ടെത്തി. ഇയാളുടെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് രേഖകൾ, തിരിച്ചറിയൽ കാർഡ് അടക്കം കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ രീതിയിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും ബാലൻസ് കുറവാണെന്നും പൊലീസ് പറഞ്ഞു. ഒഡിഷ സ്വദേശിയായ ജയന്ത് 15 വർഷമായി ബംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെനിന്നാണ് ആധാർ കാർഡ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4.45ഓടെയാണ് നഗരഹൃദയത്തിൽ പുഷ്പ ജങ്ഷന് സമീപം സ്ഥിതിചെയ്യുന്ന ചർച്ചിലെ മതബോധന ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടത്തിനും പള്ളി വികാരിയുടെ കാറിനും തീയിട്ടത്. അഗ്നിശമന സേനയെത്തി അണച്ചതിനാൽ തീ പള്ളിയിലേക്ക് പടർന്നിരുന്നില്ല. ഓഫിസിൽ സൂക്ഷിച്ച സുപ്രധാന ഫയലുകളും പുസ്തകങ്ങളും വിളക്കും രൂപക്കൂടുമടക്കം പള്ളിയിലെ സാധന സാമഗ്രികൾ പൂർണമായും കത്തിനശിച്ചിരുന്നു. പള്ളിയിൽനിന്ന് പുക ഉയരുമ്പോൾ ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടക്കുന്നതടക്കം ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ഒഡിഷയിലെ മയൂർബഞ്ച് ജില്ലക്കാരനാണ് ഇയാൾ. ദ്വിഭാഷിയെ ഉപയോഗിച്ചാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്തത്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

