കനാൽ വൃത്തിയാക്കൽ; നീക്കം ചെയ്ത മണ്ണ് കനാൽ അരികിൽത്തന്നെ നിക്ഷേപിച്ചു
text_fieldsപ്രതീകാത്മക ചിത്രം
പറമ്പിൽബസാർ: കുറ്റ്യാടി ഉപകനാൽ വൃത്തിയാക്കാൻ നീക്കം ചെയ്ത മണ്ണ് കനാൽ വക്കിൽ തന്നെ നിക്ഷേപിച്ച് അധികൃതർ. പറമ്പിൽ ബസാർ തയ്യിൽതാഴം ഭാഗത്താണ് കുറ്റ്യാടി ജലസേചന വകുപ്പിന്റെ നടപടി. മഴ പെയ്തപ്പോൾ മണ്ണ് മുഴുവൻ കനാലിലേക്കും റോഡിലേക്ക് ഒഴുകാൻ തുടങ്ങി.
റോഡിൽ മണ്ണ് ഒലിച്ചെത്തിയതു മൂലം കാൽനട യാത്രക്കാർക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ തവണ നിക്ഷേപിച്ച മണ്ണ് മഴക്കാലത്ത് റോഡിലേക്ക് ഒലിച്ചിറങ്ങിയത് കാരണം നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെട്ടിരുന്നു. ഇത്തവണ കൂടുതൽ മണ്ണ് ഉള്ളത് അപകടം വർധിക്കുമെന്ന് പ്രദേശവാസികൾ ഭയക്കുന്നു.
കഴിഞ്ഞ തവണ ഇതുപോലെ നീക്കം ചെയ്ത മണ്ണ് വീണ്ടും കനാലിൽ വീണത് കാരണം ഒഴുക്കിന് തടസ്സമുണ്ടായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന വൃത്തിയാക്കൽ പ്രവൃത്തിയിൽ കരാറുകാരനുമായി ചേർന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്ന ക്രമക്കേടിന്റെ ഭാഗമാണ് വശങ്ങളിൽ തന്നെ മണ്ണ് നിക്ഷേപിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
അനുവദിക്കുന്ന പണത്തിന്റെ കുറവ് കൊണ്ടാണ് മണ്ണ് നീക്കം ചെയ്യാൻ കഴിയാത്തതെന്നും ഇപ്പോൾ ചെയ്യുന്ന പ്രവൃത്തിപോലും കരാറുകാരന്റെ സഹായം കൊണ്ടാണ് പൂർത്തിയാക്കാൻ കഴിയുന്നതെന്നും എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ പറയുന്നു. കനാലിലേക്ക് വീണ്ടും ഈ മണ്ണ് വീഴാനുള്ള സാധ്യതയുണ്ടെന്നും അതിൽ വകുപ്പിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും എ.ഇ.ഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

