കെട്ടിട നമ്പർ: വിരമിച്ചവരുടെ ഒപ്പും പാസ് വേഡും ദുരുപയോഗം ചെയ്തു
text_fieldsകോഴിക്കോട്: കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പിൽ വിരമിച്ച രണ്ട് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്തെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) അന്വേഷണത്തിൽ വ്യക്തമായി.
മുൻ ഡെപ്യൂട്ടി സെക്രട്ടറി വി. അച്യുതൻ, മുൻ റവന്യൂ ഓഫിസർ സത്യബാബു എന്നിവരുടെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്തെന്നാണ് റിപ്പോർട്ടിലുള്ളത്. എലത്തൂർ മേഖല ഓഫിസിലെ റവന്യൂ ഇൻസ്പെക്ടറുടെ ലോഗിൻ ഐഡിയും പാസ് വേഡും അനധികൃതമായി ഉപയോഗിച്ചതായും കണ്ടെത്തി. അഞ്ച് ഫയലിൽ ക്രമക്കേട് കണ്ടതിൽ മൂന്ന് എണ്ണത്തിൽ പഴയ ഡെപ്യൂട്ടി സെക്രട്ടറിയുടെയും ബാക്കിയുള്ളവയിൽ മുൻ റവന്യൂ സെക്രട്ടറിയുടെയും ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ചതായാണ് വിവരം.
അപേക്ഷകൾക്ക് അവസാന അംഗീകാരം നൽകിയത് സസ്പെൻഷനിലായ റവന്യൂ ഓഫിസർ പി.വി. ശ്രീനിവാസനാണെന്നും റിപ്പോർട്ടിലുണ്ട്. പരിശോധന നടത്തിയത് സസ്പെൻഡ് ചെയ്ത ബേപ്പൂർ മേഖല ഓഫിസ് സൂപ്രണ്ട് കെ.കെ. സുരേഷ്, റവന്യൂ ഇൻസ്പെക്ടർ എൻ.പി. മുസ്തഫ എന്നിവരും എലത്തൂരിലെ റവന്യൂ ഇൻസ്പെക്ടറുമാണെന്നും വ്യക്തമായി. ശ്രദ്ധയില്ലാതെ പാസ് വേഡ് കൈകാര്യംചെയ്ത് ഒജിന്റകത്ത് ഹാഷിം എന്ന വ്യക്തിക്ക് അനധികൃത കെട്ടിടത്തിന് നമ്പർ കൊടുത്ത കേസിലാണ് ആദ്യഘട്ടത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
ഇവരുടെ ലോഗിൻ ഐഡിയും പാസ് വേഡും പുതിയ റിപ്പോർട്ട് പ്രകാരവും ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി. ഏത് കമ്പ്യൂട്ടറിൽനിന്നാണ് ക്രമക്കേടെന്ന് ഇനിയും കണ്ടെത്തണം. ഐ.കെ.എമ്മിന്റെ റിപ്പോർട്ട് കോർപറേഷൻ പൊലീസിന് കൈമാറി. ക്രമക്കേട് നൂറുകണക്കിന് കെട്ടിടങ്ങളിൽ നടന്നിട്ടുണ്ടെന്നാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.