എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി പിടിയിൽ
text_fieldsമുജീബ് റഹ്മാൻ
കോഴിക്കോട്: നഗരത്തിൽ വിൽപനക്കായി കൊണ്ടുവന്ന 12 ഗ്രാം എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി അറസ്റ്റിൽ. തമ്പി റോഡ് ചാമ്പയിൽ വീട്ടിൽ മുജീബ് റഹ്മാനെയാണ് (40) പൊലീസ് പിടികൂടിയത്.
അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) സബ് ഇൻസ്‌പെക്ടർ എം.എൻ. വിനീത് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന്, മിംസ് ഹോസ്പിറ്റലിനടുത്തുനിന്ന് പിടിയിലായ ഇയാളിൽനിന്ന് 12 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ബാഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മുജീബ് ബേപ്പൂർ ഹാർബറിൽ പോർട്ടർ ജോലി മറയാക്കി ബേപ്പൂരും മാങ്കാവും കേന്ദ്രീകരിച്ച് ലഹരി കച്ചവടം ചെയ്യുന്നുണ്ടെന്ന പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഏറെനാളായി നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ മാങ്കാവിലെ വീടിന്റെ പരിസര പ്രദേശങ്ങളിൽ ലഹരി മാഫിയക്കെതിരെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ബോർഡുകളുയർത്തി പ്രതിഷേധിച്ചിരുന്നു. രാത്രി നിരവധി യുവതീയുവാക്കൾ കാറിലും ബൈക്കിലുമായി ഇവിടെ എത്താറുണ്ടെന്നതും പൊലീസ് കണ്ടെത്തിയിരുന്നു. പിടികൂടിയ എം.ഡി.എം.എക്ക് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരും.
മെഡിക്കൽ കോളജ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ എം. അനു എസ്. നായർ, വി. ഹരികൃഷ്ണൻ, സി.പി.ഒ എസ്. ശരത്, സന്ദീപ്, ഡാൻസാഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

