കൗതുകത്തിനു വാങ്ങിയത്, ജീവിതത്തിൽ താങ്ങായി
text_fieldsബേപ്പൂർ: മീഞ്ചന്ത ആർട്സ് കോളജിനു സമീപം ഉള്ളിശ്ശേരിക്കുന്നിൽ താമസിക്കുന്ന മൂളിയിൽ വട്ടക്കണ്ടി അബ്ദുവിെൻറ മകൾ ബബ്നക്ക് ചെറുപ്പത്തിൽതന്നെ പൂച്ചകളോട് സ്നേഹമായിരുന്നു. കണ്ടപ്പോൾ വീട്ടിൽ ഓമനിച്ചുവളർത്താൻ വാങ്ങിയ പേർഷ്യൻ പൂച്ചകൾ ഇപ്പോൾ ഇവർക്ക് നല്ല വരുമാന മാർഗമായി.
നേരേത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയായിരുന്ന ഇവർ, ഇപ്പോൾ പേർഷ്യൻ പൂച്ചകളുടെ വിൽപനയിലൂടെയാണ് ജീവിതവരുമാനം കണ്ടെത്തുന്നത്. മക്കളെപ്പോലെ സ്നേഹിച്ചും പരിപാലിച്ചും വീട്ടിൽ പ്രത്യേകം തയാറാക്കിയ കൂട്ടിനുള്ളിലാണ് പൂച്ചകളെ വളർത്തുന്നത്. 10,000 രൂപ മുതൽ 40,000 രൂപ വരെയുള്ള പൂച്ചകൾ ബബ്നയുടെ കൂട്ടിൽ ഉണ്ട്. ഡോൾ ഫെയ്സ്, സെമി പഞ്ച്, ഫുൾ പഞ്ച്, എക്സ്ട്രീം പഞ്ച് എന്നീ ഇനങ്ങൾ കൂട്ടിലും വീട്ടിലുമായി വളരുന്നു. സാധാരണ പൂച്ചകളേക്കാൾ ദേഹം മുഴുവൻ രോമങ്ങൾ ഉള്ളവയാണ് പേർഷ്യൻ പൂച്ചകൾ.
ഇവ പൊതുവേ ശല്യക്കാരല്ല. വീടിനുള്ളിൽ അടങ്ങിയൊതുങ്ങിനിൽക്കുന്ന പ്രകൃതമായതിനാൽ പേർഷ്യൻ പൂച്ചകൾക്ക് ആവശ്യക്കാർ ഏറെയാണ്. തൂവെള്ളയിലുള്ളതും, കറുപ്പും വെളുപ്പും ഇടകലർന്ന നിറത്തിലും, തവിട്ടു നിറത്തിലുള്ളവയും ഏറെ ആകർഷകമാണ്. പ്രസവിച്ച് 52 ദിവസത്തിനുശേഷമാണ് വിൽപന. കൃത്യമായി കുത്തിവെപ്പ് നൽകുന്നുണ്ട്. നിർദേശിക്കപ്പെട്ട കമ്പനി ബ്രാൻഡഡ് ഫുഡ് മാത്രമാണ് നൽകുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെൻ ക്യാറ്റ് ഫാൻസിയേഴ്സ് അസോസിയേഷനിൽ (കെ.സി.എഫ്.എ.) അംഗമാണ് ബബ്ന. വ്യാപാരത്തിന് ഭർത്താവിെൻറ പിന്തുണയും ഭർതൃപിതാവ് കളരിക്കൽ ഹസൻകോയയുടെ സഹായവും ഉണ്ട്. കുട്ടികളായ ആയിഷ നഷ്വയും മുഹമ്മദ് നഷ്വാനും വീട്ടിലെ ഓമനപൂച്ചകൾക്ക് കൂട്ടായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.