ബേപ്പൂർ അന്താരാഷ്ട്ര ജലമേളക്ക് ഇന്ന് തുടക്കം
text_fieldsബേപ്പൂർ: സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടംനേടിയ രണ്ടാമത് അന്താരാഷ്ട്ര ബേപ്പൂർ ജലമേളക്ക് ശനിയാഴ്ച തുടക്കമാകും. വൈകീട്ട് 6.30ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബേപ്പൂര്‍ കടൽതീരത്ത് ഉദ്ഘാടനം നിർവഹിക്കും. ഡിസംബര്‍ 28 വരെ നീണ്ടുനില്‍ക്കുന്ന മേള ഇന്ത്യയിൽതന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബേപ്പൂര്‍ മത്സ്യമാര്‍ക്കറ്റ് റോഡില്‍ വൈകീട്ട് നാലുമുതല്‍ ആറുവരെ ഘോഷയാത്ര നടക്കും. രാവിലെ ഏഴുമുതല്‍ ഒമ്പതുവരെ സൈക്കിള്‍ റൈഡ് നടക്കും. പാരിസണ്‍സ് കോമ്പൗണ്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫുഡ് ആന്‍ഡ് ഫ്ലീ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
ടൂറിസം കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത് ചാലിയത്താണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍. വൈകീട്ട് 4.30 മുതല്‍ അഞ്ചുവരെ കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍നിയര്‍ ഫ്ലൈ പാസ്റ്റ് ബേപ്പൂര്‍ കടൽത്തീരത്ത് നടക്കും. അഞ്ചുമുതല്‍ ആറുവരെ ചാലിയത്ത് കാണികളില്‍ ആവേശം നിറക്കുന്ന പാരമോട്ടറിങ് ഉണ്ടായിരിക്കും.
ഇതേസമയത്ത് ബേപ്പൂരില്‍ നേവല്‍ ബാൻഡിന്റെ സംഗീത പരിപാടി നടക്കും. ആറുമുതല്‍ ഏഴുവരെ ഫ്ലൈബോര്‍ഡ് ഡെമോയും കാണികള്‍ക്ക് മുന്നിലെത്തും. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ റിക്രിയേഷനല്‍ വാട്ടര്‍ സ്പോര്‍ട്സ് ചാലിയത്ത് നടക്കും