ഗ്രാമീണരുടെ വിളക്കുമരമായി തെഞ്ചേരി ഇല്ലം കൃഷ്ണൻ നമ്പൂതിരി
text_fieldsനന്മണ്ട: എട്ടു ശസ്ത്രക്രിയക്ക് വിധേയനായ റിട്ട. അധ്യാപകൻ വീട്ടുമുറ്റത്ത് സ്ഥിരം പന്തലൊരുക്കി വർഷങ്ങളായി നാടിെൻറ വെളിച്ചമാവുകയാണ്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ രാമല്ലൂർ തെഞ്ചേരി ഇല്ലം കൃഷ്ണൻ നമ്പൂതിരിയാണ് സ്വന്തം രോഗാവസ്ഥ മറന്ന് വിജ്ഞാനവഴി തുറന്ന് ഗ്രാമീണരുടെ വിളക്കുമരമായി ശോഭിക്കുന്നത്.
കലണ്ടറിലെ ഓരോ ദിനാഘോഷത്തിനും ഈ അങ്കണം വേദിയാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സാംസ്കാരിക സംഗമം. ഉള്ള്യേരി ശങ്കരമാരാറിൽനിന്ന് അഭ്യസിച്ച ചെണ്ടമേളം ഇന്നും വിദ്യാർഥികൾക്കെന്നല്ല യുവാക്കൾക്കും പകർന്നുനൽകുന്നു. മക്കളായ ഡോ. ഗോപകുമാറും ആർക്കിടെക്ട് ദേവകുമാറും പിതാവിനോടൊപ്പം കൊട്ടിക്കയറും. സംശയ ദൂരീകരണത്തിനായി വരുന്ന കുട്ടികൾക്കും 'സൗജന്യ സേവനം'. കലാസ്വാദകൻ കൂടിയായ ഈ ഗുരു അന്യംനിന്നുപോകുന്ന കലകളെ പുനരുജ്ജീവിപ്പിക്കുന്നതും തെൻറ വീടിെൻറ അങ്കണത്തിലെ വിസ്മയക്കാഴ്ചയാണ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ അസുഖത്തെ ആത്മവിശ്വാസത്തോടെ നേരിട്ടതിന് 2018ൽ കോളജ് അധികൃതർ പൊന്നാട അണിയിച്ചിരുന്നതായി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. അവിടെ രോഗി മാത്രമായിരുന്നില്ല. തന്നെപ്പോലെ രോഗബാധിതരായി കിടക്കുന്ന ഒട്ടേറെ പേർക്ക് സാന്ത്വനത്തിെൻറ കൈത്താങ്ങായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഒരുവിധത്തിൽ പറഞ്ഞാൽ അവിടെയും രോഗികൾക്ക് വേണ്ട കൗൺസലിങ് നടത്തി ആത്മവിശ്വാസവും ആത്മധൈര്യവും നൽകുന്ന അധ്യാപക െൻറ റോളിലായിരുന്നു. അർബുദം എല്ലാറ്റിെൻറയും അവസാനമെന്ന തെറ്റിദ്ധാരണ സ്വജീവിതത്തിലൂടെ തിരുത്തിയ വ്യക്തിയാണ് കൃഷ്ണൻ നമ്പൂതിരി. ജീവകാരുണ്യ പ്രവർത്തനത്തിലും ഇദ്ദേഹം നിറസാന്നിധ്യമാണ്. ഭാര്യ അധ്യാപികയായ ഭാരതിയും എല്ലാറ്റിനും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.