അനുവദിച്ചാൽ എയിംസ് കിനാലൂരിൽ തന്നെയെന്ന് മുഖ്യമന്ത്രി
text_fieldsബാലുശ്ശേരി: കേരളത്തിന് എയിംസ് അനുവദിച്ചാൽ അത് ബാലുശ്ശേരി കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം 2014 മുതൽ കേന്ദ്ര സർക്കാറിനുമുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
2021 ജൂലൈയിൽ പ്രധാനമന്ത്രിയുമായി നടന്ന ചർച്ചയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എയിംസ് തുടങ്ങാനാവശ്യമായ 200 ഏക്കർ സ്ഥലം കിനാലൂരിൽ ലഭ്യമാക്കുമെന്ന് കേന്ദ്രത്തെ നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ ജൂലൈ 18 ന് മെഡിക്കൽ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടർ തോമസ് മാത്യു, മെഡിക്കൽ കോളജ് സൂപ്രണ്ട് ശ്രീജയൻ, പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘം കിനാലൂരിൽ സന്ദർശനം നടത്തുകയുണ്ടായി.
ആഗസ്റ്റ് 14 ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്റെ നേതൃത്വത്തിൽ ജില്ല കലക്ടർ, ഡി.എം.ഒ, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘവും കിനാലൂരിലെ സ്ഥലം സന്ദർശിച്ചു. 17ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗാഡെയും കിനാലൂരിലെത്തി റിപ്പോർട്ട് നൽകുകയുണ്ടായി.
കോഴിക്കോട്ടു നിന്നു 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽനിന്നു 8.5 കിലോമീറ്ററും ദൂരം മാത്രമുള്ള കിനാലൂരിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വെള്ളം, വൈദ്യുതി എന്നീ സംവിധാനങ്ങൾക്കും ഒരു തടസ്സവുമില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കിനാലൂർ എയിംസ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിവേദനം നൽകി
ബാലുശ്ശേരി: നരേന്ദ്ര മോദി സർക്കാറിെൻറ ആരോഗ്യരംഗത്തെ മുന്നേറ്റത്തിെൻറ ഭാഗമായി എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കുന്നതിെൻറ പശ്ചാത്തലത്തിൽ ബാലുശ്ശേരി കിനാലൂരിൽ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കേന്ദ്ര മന്ത്രി വി. മുരളീധരന് നിവേദനം നൽകി. നിയോജക മണ്ഡലം പ്രസിഡൻറ് ബബീഷ് ഉണ്ണികുളം, സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി. രാജൻ, ജില്ല ജനറൽ സെക്രട്ടറി ടി. ബാലസോമൻ, ഉത്തര മേഖല സെക്രട്ടറി എൻ.പി. രാമദാസ്, ജില്ല ഉപാധ്യക്ഷൻ എം.സി. ശശീന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ.എം. കുമാരൻ, രാജേഷ് പുത്തഞ്ചേരി എന്നിവർ അടങ്ങുന്ന സംഘമാണ് കേന്ദ്ര സഹമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.