ബാലുശ്ശേരിയിലെ കുരുക്ക് ഗതാഗത പരിഷ്കാരം നടപ്പാക്കി
text_fieldsബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തല ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു ടൗണിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കി. ടൗണിലെ ഓട്ടോറിക്ഷ പാർക്കിങ്, മറ്റു വാഹനങ്ങളുടെ അനധികൃത പാർക്കിങ് എന്നിവയുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പാക്കി.
പരിഷ്കാരങ്ങൾ
മാർക്കറ്റിനു സമീപം നിലവിലുണ്ടായിരുന്ന ഓട്ടോ പാർക്കിങ് ബസ് സ്റ്റാൻഡിനു പടിഞ്ഞാറു ഭാഗം കെ.എസ്.എഫ്.ഇയുടെ സമീപത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. കൊയിലാണ്ടി- താമരശ്ശേരി റോഡിൽ ബാലുശ്ശേരി ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് പഴയ പോസ്റ്റ് ഓഫിസ് റോഡ് ജങ്ഷൻ വരെ സംസ്ഥാനപാതക്ക് വടക്ക് ഭാഗത്ത് പൂർണമായും പാർക്കിങ് നിരോധിച്ചു.
പോസ്റ്റ് ഓഫിസ് റോഡിൽ സബ് ട്രഷറി വരെയും ഹൈസ്കൂൾ റോഡിൽ സംസ്ഥാന പാത ജങ്ഷൻ മുതൽ ത്രിവേണി സൂപ്പർമാർക്കറ്റ് വരെ റോഡിന് ഇരുവശവും കൈരളി റോഡിനു പടിഞ്ഞാറു ഭാഗവും ബസ് സ്റ്റാൻഡ് മുതൽ ഉദയ മെഡിക്കൽസ് വരെ റോഡിന് ഇരുവശവും ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡിന് ഇരുവശവുമുള്ള പാർക്കിങ്ങും നിരോധിച്ചു.
കൈരളി റോഡിൽ വലിയ വാഹനങ്ങൾ നിർത്തി സാധനങ്ങൾ കയറ്റുന്നത് രാത്രി എട്ടിന് ശേഷം മാത്രമായി നിജപ്പെടുത്തി. ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് പോകുന്ന ബസുകൾ പോസ്റ്റ് ഓഫിസ് വരെ റോഡിൽ പല സ്ഥലത്തും നിർത്തി യാത്രക്കാരെ കയറ്റുന്നത് കർശനമായി വിലക്കും.
നിലവിൽ ചിറക്കൽകാവ് ക്ഷേത്രത്തിന് സമീപമുള്ള ഗുഡ്സ് വാഹനങ്ങളുടെ പാർക്കിങ് സംസ്ഥാനപാതയിൽ പൊലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റും പഴയ പോസ്റ്റ് ഓഫിസിന് സമീപം ബസ് നിർത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാൽ ബസ് സ്റ്റോപ് കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിനും തീരുമാനമായതായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.