ബാബു ഭായിക്ക് നഗരതെരുവിൽ പാടാൻ വിലക്ക്; പരാതി പൊലീസിനെതിരെ
text_fieldsകോഴിക്കോട്: ജനകീയ ഗായകൻ ബാബു ഭായിയെ കോഴിക്കോടിന്റെ തെരുവുകളിൽ പാടാൻ അനുവദിക്കുന്നില്ലെന്ന് പരാതി. നാലുപതിറ്റാണ്ടിലേറെയായി നഗരത്തിൽ പാട്ടുപാടി ജീവിക്കുന്ന തന്നെ പൊലീസ് തടയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, പാളയം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ബീച്ച്, മിഠായിത്തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം പാടാനിരിക്കുമ്പോൾ പൊലീസ് ഓടിക്കുകയാണ്. ജില്ല കലക്ടറുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പാടാനനുവദിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
കല്ലായിയിൽ താമസിച്ച് നാൽപതുവർഷത്തോളമായി താൻ നഗരത്തിൽ പാടുന്നു. അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. മക്കളുടെ വിവാഹമടക്കം നടത്തിയത് പാടിക്കിട്ടിയ വരുമാനംകൊണ്ടാണ്. ഒരുകാരണവുമില്ലാതെയാണ് ഇപ്പോൾ തന്നെ വിലക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
വി.കെ.സി മമ്മദ് കോയയാണ് ബാബു ഭായിക്ക് മാവൂർ കണ്ണിപറമ്പിൽ വീടുണ്ടാക്കി നൽകിയത്. ബാബു ഭായിയും ഭാര്യ ലതയും ചേർന്ന് മൈക്ക്പോലും ഉപയോഗിക്കാതെയാണ് പാട്ടുപാടുന്നത്.
പൊലീസ് പാട്ടുപാടാൻ അനുവദിക്കാത്തതിനെതിരെ ഇവർ ജില്ല കലക്ടറെ കണ്ട് പരാതി പറഞ്ഞെങ്കിലും പാടുന്നതിന് വിലക്കില്ലെന്നാണ് പറഞ്ഞത്. തെരുവിൽ പാടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയർ ഡോ. ബീന ഫിലിപ്പിനെയും ഉടൻ കാണും.
സന്നദ്ധ സംഘടനകൾ ഇടപെട്ട് തനിക്ക് തെരുവിൽ പാടാൻ അവസരമുണ്ടാക്കിതരുമെന്ന പ്രതീക്ഷയിലാണിദ്ദേഹം. അതിനിടെ, സി.പി.ഐ എം.എൽ റെഡ് സ്റ്റാർ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ടൗൺഹാളിൽ നടന്ന സാംസ്കാരിക പരിപാടിയിൽ കഴിഞ്ഞ ദിവസം ബാബു ഭായിക്ക് പാടാൻ അവസരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.