നായയുടെ ആക്രമണത്തിൽ നിന്ന് കൂട്ടുകാരനെ രക്ഷിച്ച് രണ്ടാം ക്ലാസുകാരൻ റിദ്‌വിൻ
text_fieldsറിദ്‌വിൻ
ആയഞ്ചേരി: സ്വന്തം ജീവൻ പോലും പണയപ്പെടുത്തി തന്റെ ഉറ്റ സുഹൃത്തിനെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച ഏഴു വയസ്സുകാരൻ റിദ്‌വിൻ നാടിന്റെ ഹീറോയാകുന്നു. കോട്ടപ്പള്ളി കീഴനപ്പുറത്ത് രാജേഷിന്റെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു രാജേഷിന്റെ മകൻ റിദ്‌വിനും അയൽവാസിയായ തലവഞ്ചേരി അഷ്‌റഫിന്റെ മകൻ തമീമും. ഇതിനിടയിലേക്ക് ഓടിയെത്തിയ തെരുവുനായയെ കണ്ട് ഭയന്നോടിയ തമീമിനെ നായ പിന്തുടർന്ന് ആക്രമിക്കുകയും നിലത്തിട്ട് കടിച്ചുകീറാൻ ശ്രമിക്കുകയുമായിരുന്നു.
കൂട്ടുകാരന്റെ ദയനീയ നിലവിളി കേട്ട് ഓടിയെത്തിയ റിദ്‌വിൻ കണ്ടത് ചോരയൊലിപ്പിച്ചു കിടക്കുന്ന തമീമിനെയാണ്. പ്രായത്തിന്റേതായ ഭയമൊന്നും കാണിക്കാതെ തൊട്ടടുത്ത പറമ്പിൽ നിന്നും കൈയിൽ കിട്ടിയ മരക്കമ്പുമായി റിദ്‌വിൻ നായയെ നേരിട്ടു. ഇതിനിടയിൽ റിദ്‌വിനും നായയുടെ കടിയേറ്റു. എന്നാൽ, മുറിവിന്റെ വേദനയേക്കാൾ കൂട്ടുകാരന്റെ ജീവനായിരുന്നു ആ കുരുന്നിന് വലുത്.
വീണ്ടും തമീമിനെ ആക്രമിക്കാൻ മുതിർന്ന നായയെ സർവശക്തിയുമെടുത്ത് അടിച്ചോടിച്ചതോടെയാണ് തമീമിന് ജീവൻ തിരികെ ലഭിച്ചത്. കടിയേറ്റ രണ്ട് കുട്ടികളെയും ഉടൻ തന്നെ വടകര ജില്ല ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി. റിദ്‌വിന്റെ അസാമാന്യ ധീരതയെ നാടൊന്നടങ്കം പ്രശംസിക്കുകയാണ്. വാർഡ് മെംബർ പി. അബ്ദുറഹ്മാൻ മാസ്റ്ററുടെ നേതൃത്വത്തിൽ റിദ്‌വിനെ അനുമോദിച്ചു. ചടങ്ങിൽ പി. ഇബ്രാഹിം ഹാജി, ശശി മലപ്പാടി, ഒ. അഫ്സൽ, ആദർശ്, എം. എം. തൻസീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

