പകൽച്ചൂടിൽ നാട് വെന്തുരുകുന്നു; ചൂട് ക്രമാതീതമായി വർധിച്ചതോടെ ഗ്രാമങ്ങളിൽപോലും കുടിവെള്ളക്ഷാമം രൂക്ഷമായി
text_fieldsകോഴിക്കോട്: പകൽച്ചൂടിൽ നാട് വെന്തുരുകുന്നു. ചൂട് ക്രമാതീതമായി വർധിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കിണറുകൾ ഉൾപ്പെടെ ജലാശയങ്ങൾ വറ്റിവരളുകയാണ്. ഇതോടെ ഗ്രാമങ്ങളിൽപോലും കുടിവെള്ളക്ഷാമം രൂക്ഷമായി. താപനിലയും അൾട്രാവയലറ്റ് സൂചികയും അടുത്തിടെ ഉയർന്ന അളവിലാണ്. തിങ്കളാഴ്ചവരെ യെല്ലോ അലർട്ടാണ് ജില്ലയിൽ. 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച 36.6 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന ചൂട്. ഫെബ്രുവരി ആദ്യം 35-36 ഡിഗ്രിയിലായിരുന്നു താപനില. ചില ദിവസങ്ങളിൽ 37 ഡിഗ്രി വരെ ഉയർന്നിരുന്നു. മാർച്ചിലും ചൂട് സമാനരീതിയിൽ തന്നെ നിലനിന്നു. എന്നാൽ, ഏപ്രിലിൽ ചൂട് അതിന്റെ പരമാവധി ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ 40 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ചൂടിന്റെ തീവ്രത നിർണയിക്കുന്ന ഘടകമായ യു.വി (അൾട്രാ വയലറ്റ്) ഇൻഡക്സ് ഞായറാഴ്ച ഏഴു വരെ ഉയർന്നു. കഴിഞ്ഞദിവസങ്ങളിൽ ഇത് ആറുവരെയായിരുന്നു. യു.വി ഇൻഡക്സ് എട്ട് വന്നാൽ ഓറഞ്ച് അലർട്ടാകും. ഏറെ ജാഗ്രതയും സുരക്ഷ മുൻകരുതലും സ്വീകരിക്കേണ്ട ഘട്ടമാണിത്. യു.വി ഇൻഡക്‌സ് കൂടുന്നതുമൂലം ആരോഗ്യ പ്രശ്നങ്ങളും കൂടുകയാണ്. നിർജലീകരണം, തളർച്ച, തൊലിപ്പുറത്തുള്ള രോഗം, അലർജി, തലകറക്കം തുടങ്ങിയവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി ചർമരോഗ വിദഗ്ധരായ ഡോ. വാസു കാടാന്തോട്, ഡോ. ബിജു എന്നിവർ പറഞ്ഞു. കടുത്ത ചൂടിൽ കൃഷികളും കരിഞ്ഞുണങ്ങുകയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
മുൻകരുതൽ
- ദാഹമില്ലെങ്കിലും ധാരാളം ജലം കുടിക്കുക
- ക്ഷീണമനുഭവപ്പെടുമ്പോൾ ഒ.ആർ.എസ് ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
- പുറത്തിറങ്ങുമ്പോൾ കൈയുറ, പാദരക്ഷ, കുട, തൊപ്പി എന്നിവ ധരിക്കുക
- പകൽ 11 മുതൽ മൂന്നുവരെ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം
- ഏൽക്കുന്നത്
- അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
- മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ ഒഴിവാക്കുക.
- വായുസഞ്ചാരമുള്ള മുറികളിൽ വിശ്രമിക്കുക
- കടുത്ത വെയിലിൽ കന്നുകാലികളെ പുറത്തുവിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

