പ്ലാസ്റ്റിക് ഭരണി തലയിൽ കുടുങ്ങിയ തെരുവുനായ്ക്ക് രക്ഷകനായി അമീർ ഷാജി
text_fieldsഅമീർ ഷാജി, തെരുവുനായുടെ തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നിലയിൽ
വെള്ളിമാട്കുന്ന്: പ്ലാസ്റ്റിക് ഭരണി തലയിൽ കുടുങ്ങി ദയനീയാവസ്ഥയിൽ അലഞ്ഞ തെരുവുനായ്ക്ക് അമീർ ഷാജി രക്ഷകനായി. വെള്ളിമാട്കുന്ന്-പൂളക്കടവ് റോഡിൽ നാല് ദിവസമായി ദുരിതത്തിൽ കഴിഞ്ഞ നായെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ സ്റ്റേഷൻ സ്വാഭിമാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകനായ മൂഴിക്കൽ സ്വദേശി രക്ഷപ്പെടുത്തിയത്. തലയിൽ മിഠായി ഭരണി കുടുങ്ങിയതിനാൽ ഭക്ഷണം കഴിക്കാനും ശ്വാസമയക്കാനും കഴിയാതെ പ്രയാസത്തിലായിരുന്നു നായ്.
പൊതുപ്രവർത്തകരായ ജബ്ബാർ വെള്ളിമാട്കുന്ന് അമീർ അമ്മോത്ത് എന്നിവർ എ.ബി.സി ആശുപത്രിയിലെത്തി വിവരം പറഞ്ഞെങ്കിലും അവിടെ ജീവനക്കാർ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നായെ രക്ഷിക്കാൻ അറിയുന്നവർ വെള്ളിമാട്കുന്നിൽ വരണമെന്നഭ്യർഥിച്ച് വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശമയക്കുകയായിരുന്നു.
ഇത് കണ്ടാണ് മൂഴിക്കൽ സ്വദേശിയായ അമീർ ഷാജി ഓടിയെത്തിയത്. വളയമുണ്ടാക്കി നായുടെ കഴുത്തിൽ കുടുക്കിയ ശേഷം പ്ലാസ്റ്റിക് ഭരണി സമർഥമായി ഊരിയെടുക്കുകയായിരുന്നു. അവശനായ നായ്ക്ക് വെള്ളവും ഭക്ഷണവും നൽകിയാണ് രക്ഷാപ്രവർത്തകർ പിരിഞ്ഞത്.
കാൻസർ രോഗികൾക്ക് സൗജന്യമായി കരിക്ക് എത്തിക്കുന്ന, നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ബാക്കിവരുന്ന ഭക്ഷണം പാക് ചെയ്ത് പാവപ്പെട്ട വീടുകളിൽ എത്തിക്കുന്ന സന്നദ്ധപ്രവർത്തകൻകൂടിയാണ് അമീർ ഷാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

