‘വിജയിക്കുമെന്ന് എതിരാളിയും തോൽക്കുമെന്ന് ഞാനും ഉറപ്പിച്ച മത്സരം’: 91ലെ നിയമസഭ തെരഞ്ഞെടുപ്പ് ഓർമകളിൽ കെ.സി. അബു
text_fieldsകെ.സി. അബു
കോഴിക്കോട്: ജില്ലയിലെ തലമുതിർന്ന കോൺഗ്രസ് നേതാവാണ് കെ.സി.അബു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റായ അദ്ദേഹം രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 1991ലായിരുന്നു ആദ്യം. വടകരയായിരുന്നു മണ്ഡലം. മന്ത്രി ചന്ദ്രശേഖരനാണ് സി.പി.എം സ്ഥാനാർഥി. തലയെടുപ്പുള്ള കോൺഗ്രസ് നേതാക്കളുടെ ഈറ്റില്ലമാണ് അന്ന് വടകര. അവർക്കൊന്നും സീറ്റ് കൊടുക്കാതെ പാർട്ടി സ്ഥാനാർഥിയായി നിയോഗിച്ചത് കെ.സി. അബുവിനെ. കെ.സി. അബുവാണ് പോരിനിറങ്ങുന്നത് എന്നറിഞ്ഞപ്പോൾ അവർക്കും സന്തോഷം. കാരണം എല്ലാവരും സ്ഥാനാർഥിയാകാൻ മനസുകൊണ്ട് കുപ്പായമിട്ടിറങ്ങിയതായിരുന്നു. കൂട്ടത്തിലാർക്കും സീറ്റ് കിട്ടിയില്ലല്ലോ എന്നതായിരുന്നു ആ സന്തോഷത്തിന് കാരണം. അവരുടെ മനസ്സറിഞ്ഞതോടെ കെ.സി അബുവിന്റെ പേടിയും മാറി. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു അന്ന് അദ്ദേഹം.
പെരുത്ത സന്തോഷത്തോടെയാണ് കെ.സി. അബു പോർക്കളത്തിൽ ഇറങ്ങിയത്. ഒട്ടും ടെൻഷനുമുണ്ടായിരുന്നില്ല. കാരണം വിജയിക്കുമെന്ന് ചന്ദ്രശേഖരനും തോൽക്കുമെന്ന് തനിക്കും ഉറപ്പായിരുന്നുവെന്നും ചിരിയോടെ കെ.സി. അബു പറയുന്നു. ഫലം വന്നപ്പോൾ കെ.സി. അബുവിന് 47,336 ചന്ദ്രശേഖരന് 59,820 വോട്ടുംലഭിച്ചു. എം.ടി. പത്മയായിരുന്നു അന്ന് കൊയിലാണ്ടിയിലെ കോൺഗ്രസിന്റെ സ്ഥാനാർഥി. ഇടതുപക്ഷത്തിന്റെ സി. കുഞ്ഞമ്മദ് ആയിരുന്നു എതിരാളി. മത്സരം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുംവഴി എം.ടി. പത്മ തന്റെ വിജയസാധ്യതയെ കുറിച്ച് കെ.സി. അബുവിനോട് ആരാഞ്ഞു. മണ്ഡലത്തിൽ മികച്ച വിജയം നേടുന്നതിനൊപ്പം പത്മ ലീഡറുടെ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പിന്റെ മന്ത്രിയാകുമെന്നും കെ.സി. അബു ഉറപ്പിച്ചു പറഞ്ഞു. ആ പ്രവചനം അച്ചട്ടായി. മരിക്കുന്നതുവരെ പത്മ ഇക്കാര്യം പറയുമായിരുന്നുവെന്നും കെ.സി. അബു ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

