Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസപ്ലൈകോ സംഭരിച്ചത്...

സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; കർഷകർക്ക്​ നൽകിയത്​ 2,062 കോടി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. സംഭരിച്ച നെല്ലിന് 2,48,237 കർഷകർക്കായി ഇതുവരെ 2,062 കോടി രൂപ വിതരണം ചെയ്തു. ജൂലൈ 22 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് പാലക്കാട് ജില്ലയിലാണ്. 1,22,454 കർഷകരിൽനിന്നായി 980 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം അടക്കമുള്ള താലൂക്കുകളിൽനിന്ന് 3,50,008 (മൂന്നരലക്ഷം) ടൺ നെല്ല് സംഭരിച്ചു. 405 കോടി രൂപയുടെ 1,44,997.358 ടൺ നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 40,650 കർഷകരിൽനിന്നായി 1,02,939.927 ടൺ നെല്ല് 288 കോടി രൂപക്ക്​ സംഭരിച്ച തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. നെല്ലിന് അയൽ സംസ്ഥാനങ്ങളെക്കാൾ ഏറ്റവുമധികം വിലയും പ്രോത്സാഹന ബോണസും നൽകിയാണ് കേരളത്തിൽ സംഭരിക്കുന്നത്. വിളസീസൺ ആരംഭിക്കുന്ന സമയത്ത് കർഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്താണ്​ നെല്ല് സംഭരണ പദ്ധതിയിൽ ചേരുന്നത്. 2022-23 വിള സീസൺ രജിസ്‌ട്രേഷൻ ആഗസ്റ്റ് ഒന്നിന് ആരംഭിച്ചു. സംസ്ഥാനത്ത് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോറം എയും പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോറം സിയും വഴിയാണ് നെല്ല് സംഭരണത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷയും വിശദാംശവും www.supplycopaddy.inൽ ലഭിക്കും. പൊതുവിപണിയിലെ വിലയെക്കാൾ കൂടുതൽ നൽകിയാണ് സപ്ലൈകോ കർഷകരിൽനിന്ന്​ നെല്ല് സംഭരിക്കുന്നത്. 2020-21 സീസണിൽ കേന്ദ്ര താങ്ങുവില 18.68 രൂപയും സംസ്ഥാന ബോണസ് 8.80 രൂപയും ഉൾപ്പെടെ 27.48 രൂപയായിരുന്നു സംസ്ഥാനത്ത് നെല്ലിന്റെ വില. 2021-22 സീസൺമുതൽ കേന്ദ്ര താങ്ങുവില 19.40 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 8.60 രൂപയും ഉൾപ്പെടെ 28 രൂപയായിരുന്നു. 2022-23 സീസൺമുതൽ സംഭരണവില 20 പൈസകൂടി വർധിപ്പിച്ച് കിലോക്ക്​ 28.20 രൂപയായി. ഈ തുക പുതിയ സീസണിൽ പ്രാബല്യത്തിൽ വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story