Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:28 AM IST Updated On
date_range 11 May 2022 5:28 AM ISTപൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്; അവലോകന യോഗം നടത്തി
text_fieldsbookmark_border
വെള്ളിമാട്കുന്ന്: പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഇതിനായി ഉദ്യോഗസ്ഥ തലത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനും മഴക്കുമുമ്പ് പൈലിങ് ഉൾപ്പെടെ പൂർത്തീകരിക്കാൻ നിലവിലെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും മന്ത്രി നിർദേശിച്ചു. പ്രവൃത്തിയിൽ വീഴ്ച വരുത്തരുതെന്ന് കരാറുകാരനും നിർദേശം നൽകി. അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ, നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിൽനിന്ന് ലഭിക്കേണ്ട അനുമതി എന്നിവ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. തുടർനടപടികൾ പരിശോധിക്കുന്നതിനായി മേയ് 20ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. റവന്യൂ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, വനം വകുപ്പ് തുടങ്ങിയ വകുപ്പുകൾ പ്രവൃത്തിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 20നു നടക്കുന്ന യോഗത്തിൽ അവതരിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരിക്കെയാണ് കുരുവട്ടൂർ പഞ്ചായത്തിൽ പൂനൂർ പുഴക്കുകുറുകെ പൂളക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജിനായി കിഫ്ബിയിൽനിന്നും 30 കോടി രൂപ അനുവദിച്ചത്. കുരുവട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് കോർപറേഷനെയും ബന്ധിപ്പിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. ഗവ. ഗെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയപ്രകാശ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി. അപ്പുക്കുട്ടൻ, കെ. ചന്ദ്രൻ മാസ്റ്റർ, പ്രോജക്ട് എൻജിനീയർ അതുൽ അഷർ, കെ.ഐ.ഐ.ഡി.സി ഡി.ജി.എം ജമാലുദ്ദീൻ, ഊരാളുങ്കൽ ലേബർ സൊസൈറ്റി, കേരള വാട്ടർ അതോറിറ്റി, ഇറിഗേഷൻ ഉൾപ്പെടെയുള്ള വകുപ്പുകളുടെയും ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story