Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിശ്കാൽ പള്ളി:...

മിശ്കാൽ പള്ളി: ഓർമദിനത്തിൽ മതസൗഹാർദ സംഗമം

text_fields
bookmark_border
കോഴിക്കോട്: മനുഷ്യരെ തമ്മിലടിപ്പിക്കാൻ പള്ളിക്ക് തീകൊടുത്ത പറങ്കികൾക്ക് ചുട്ടമറുപടി കൊടുത്ത ഹിന്ദു-മുസ്ലിം സൗഹൃദത്തിന്‍റെ ഓർമയിൽ സാമൂതിരിക്ക് ആദരവുമായി കുറ്റിച്ചിറക്കാർ. പള്ളി പുനർനിർമിക്കാൻ മുൻകൈയെടുത്ത് പോർചുഗീസുകാരെ തോൽപിച്ച സാമൂതിരിയോടുള്ള ആദരസൂചകമായി കുറ്റിച്ചിറക്കാർ രാജാവിനെ സന്ദർശിച്ച് ഉപഹാരം നൽകി. ഹിജ്രാബ്ദം 915 റമദാൻ 22 നായിരുന്നു വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി കോഴിക്കോട്ടെത്തിയ അൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പട കല്ലായ് പുഴ വഴി പട്ടണത്തിലേക്ക് പ്രവേശിച്ച് കുറ്റിച്ചിറ മിശ്കാൽ പള്ളി അഗ്നിക്കിരയാക്കിയത്. സാമൂതിരിയുടെ പടയാളികളും മുസ്ലിംകളും ഒരുമിച്ച് പറങ്കികൾക്കെതിരെ പടനയിച്ചതും പള്ളി പുനർനിർമിച്ചതും ചരിത്രം. ഈ സംഭവത്തിന്‍റെ ഓർമദിനത്തിൽ സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജക്ക് അദ്ദേഹത്തിന്‍റെ ഭവനത്തിലെത്തി കോഴിക്കോട് ഖാദി പരമ്പരയിലെ ഇളംമുറക്കാരൻ എം.വി. റംസി ഇസ്മായിലും മിശ്കാൽ പള്ളി സെക്രട്ടറി നടുവിലകം ഉമ്മറും ചേർന്ന് ഉപഹാരം സമ്മാനിച്ചു. ചരിത്രം അടയാളപ്പെടുത്തിയ മാനവികതയുടെയും സാഹോദര്യത്തിന്റെയും ഉജ്ജ്വല മാതൃക അനുസ്മരിക്കുന്നതിനും അക്കാലത്ത് സാമൂതിരി രാജാവ് മുസ്ലിംകളോടും പള്ളിയോടും പ്രകടിപ്പിച്ച ആദരവിനും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ചുകൊണ്ടുമായിരുന്നു ചടങ്ങ്. ഖാദി ഫൗണ്ടേഷനുവേണ്ടി ഫാറൂഖ് ഹയർ സെക്കൻഡറി അധ്യാപകൻ എം. യൂസഫ് വരച്ച മിശ്കാൽ പള്ളിയുടെയും തളി ക്ഷേത്രത്തിന്റെയും ചിത്രം രാജാവിന് സമ്മാനിച്ചു. ഖാദി ഫൗണ്ടേഷനുവേണ്ടി ചെയർമാൻ എം.വി. മുഹമ്മദലി സാമൂതിരിയെ പൊന്നട അണിയിച്ചു. മിശ്കാൽ പള്ളി ഇമാം ശഫീർ മുച്ചുന്തി, സി.എ. ഉമ്മർകോയ, സി.പി. മാമുക്കോയ, എം. അബ്ദുൽ ഗഫൂർ, എം.കെ. ജലീൽ, കെ.പി. മമ്മത് കോയ എന്നിവർ ആശംസ അറിയിച്ചു. ജന. സെക്രട്ടറി പി.ടി. ആസാദ് സ്വാഗതവും പി. മമ്മത് കോയ നന്ദിയും പറഞ്ഞു. സാമൂതിരിയുടെ കുടുംബാംഗങ്ങളായ ഗോവിന്ദ് ചന്ദ്രശേഖർ, സരസിജ, ശാന്തിമായ എന്നിവർ ചേർന്നാണ് കുറ്റിച്ചിറ സംഘത്തെ സ്വീകരിച്ചത്. miskal സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജക്ക് കോഴിക്കോട് ഖാദി പരമ്പര അംഗം എം.വി. റംസി ഇസ്മായിലും മിശ്കാൽ പള്ളി സെക്രട്ടറി നടുവിലകം ഉമ്മറും ചേർന്ന് ഉപഹാരം സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story