Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:43 AM IST Updated On
date_range 4 April 2022 5:43 AM ISTഅരലക്ഷം കൈക്കൂലി വാങ്ങിയ സംഭവം: പൊലീസുകാരൻ സേനയിൽ തിരിച്ചെത്തി
text_fieldsbookmark_border
കോഴിക്കോട്: പൊലീസുകാരൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം കേസ് രജിസ്റ്റർ ചെയ്യാതെ ഒതുക്കിയെന്ന ആരോപണം നിലനിൽക്കേ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവിസിൽ തിരച്ചെടുത്തു. മെഡിക്കൽ കോളജ് സ്റ്റേഷനിൽ ജോലി ചെയ്യവേ സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫിസർ സി.വി. കൃചേഷിനെയാണ് പന്നിയങ്കര സ്റ്റേഷനിൽ നിയമിച്ചത്. സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് വിരമിച്ച ദിവസമാണ് തിരിച്ചെടുക്കൽ ഉത്തരവിൽ ഒപ്പുവെച്ചത്. ഇതോടെ കഴിഞ്ഞദിവസം ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചു. വിൽപനക്കായി ഏൽപിച്ച ആഡംബര കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ജനുവരി 16നാണ് പൊലീസുകാരൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയത്. നഗരത്തിലെ യൂസ്ഡ് കാർ ഷോറൂമിൽ വിൽപനക്കായി ഏൽപിച്ച ആഡംബര കാർ, ഷോറൂം ഉടമകളിലൊരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോകവെയാണ് അപകടത്തിൽപെട്ടത്. സ്ഥലത്തെത്തിയ പൊലീസുകാരൻ ആർ.സി ഉടമക്കെതിരെ കേസ് വരുമെന്നറിയിച്ചു. ഇതോടെ, കാറോടിച്ച ഷോറൂം ഉടമ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ നൽകാമെന്നേറ്റ് കൈക്കൂലി തുക പൊലീസുകാരന്‍റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. തുക കൈമാറിയ ബാങ്ക് അക്കൗണ്ട് കൃചേഷിന്‍റെ ഭാര്യയുടേതാണെന്ന് സംഭവത്തിൽ അന്വേഷണം നടത്തിയ മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ കണ്ടെത്തി. ഇതോടെയാണ് സ്റ്റേഷനിലെ അസി. റൈറ്റർ കൂടിയായ കൃചേഷിനെയും ഗ്രേഡ് എസ്.ഐ എം.പി. പ്രവീൺകുമാറിനെയും സസ്പെൻഡ് ചെയ്തത്. സ്റ്റേഷനു പുറത്തുവെച്ച് ഒത്തുതീർപ്പാക്കിയ സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയാതെ ഒപ്പിട്ടുനൽകിയതാണ് പ്രവീൺ കുമാറിന് വിനയായത്. പ്രവീണിനെ നേരത്തേ തിരിച്ചെടുത്തിരുന്നു. അതേസമയം, അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി മാത്രം കൈക്കൊള്ളുകയും കേസെടുക്കുകയോ മറ്റു നിയമനടപടി സ്വീകരിക്കുകയോ ചെയ്യാത്തത് സേനക്കകത്തും വിമർശനത്തിനിടയാക്കി. സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്. മാത്രമല്ല, അന്വേഷണം വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ വിഭാഗത്തിന് പൊലീസ് കൈമാറിയിരുന്നുമില്ല. അടുത്തിടെ വിവരാവകാശ പ്രവർത്തകൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയതോടെ വിജിലൻസ് കൈക്കൂലി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനിൽനിന്ന് കഴിഞ്ഞദിവസം വിജിലൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ തിരക്കിയതായും സൂചനയുണ്ട്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story