Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:48 AM IST Updated On
date_range 2 April 2022 5:48 AM ISTവ്യാജമദ്യത്തോടൊപ്പം കഞ്ചാവ് ചെടികളും; ലഹരി ഗ്രാമമായി കണ്ണാടിപ്പൊയിൽ
text_fieldsbookmark_border
ബാലുശ്ശേരി: വ്യാജമദ്യത്തോടൊപ്പം കഞ്ചാവ് ചെടികളും നട്ടുപിടിപ്പിച്ച് കണ്ണാടിപ്പൊയിൽ വീണ്ടും ലഹരി ഗ്രാമമാകുന്നു. വ്യാപകമായ വ്യാജമദ്യ നിർമാണത്തിൽ ജില്ലയിലെ കുപ്രസിദ്ധി നേടിയ ഗ്രാമമായിരുന്ന കണ്ണാടിപ്പൊയിൽ ഗ്രാമം ജനകീയമായ ഇടപെടലിലൂടെ ലഹരി മുക്ത ഗ്രാമമായി മാറിയിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ. വ്യാജചാരായ നിർമാണത്തിനുള്ള വാഷിനോടൊപ്പം തന്നെയാണ് കഞ്ചാവ് ചെടികളും കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്ത് നശിപ്പിച്ചത്. കണ്ണാടിപ്പൊയിലിലെ പിണ്ടം നീക്കി മീത്തൽ ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും പാത്രത്തിൽ നട്ടുവളർത്തിയ ആറ് കഞ്ചാവ് ചെടികളാണ് താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാഞ്ചോലക്കൽ ഭാഗത്തു നിന്ന് മൂന്നു ബാരലുകളിൽ സൂക്ഷിച്ച 170 ലിറ്റർവാഷും കണ്ടെടുത്തു നശിപ്പിച്ചു. കണ്ണാടിപ്പൊയിൽ, കുറുമ്പൊയിൽ ഭാഗത്തെ മലയോരങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് വ്യാജമദ്യ നിർമാണം തകൃതിയായി നടന്നിരുന്നു. എക്സൈസ് - പൊലീസ് അധികൃതർ നടത്തിയ റെയ്ഡുകളിൽ ആയിരക്കണക്കിന് ലിറ്റർ വാഷാണ് കണ്ടെടുത്തു നശിപ്പിച്ചത്. തലയാട്, വയലട, കിനാലൂർ മലയോര പ്രദേശങ്ങളിലും വ്യാജമദ്യ നിർമാണം നടക്കുന്നുണ്ട്. ഇവിടെ നിന്നും മറ്റു പല പ്രദേശങ്ങളിലേക്കും വ്യാജചാരായം വിൽപനക്കായും കൊണ്ടുപോകുന്നുമുണ്ട്. കിനാലൂർ വ്യവസായ വികസന കേന്ദ്രം വളർന്നതോടെ ഒട്ടേറെ തൊഴിലാളികളാണ് ഇവിടം കേന്ദ്രീകരിച്ച് കഴിയുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും ഇവിടെ ഏറെയുണ്ട്. ലഹരിമാഫിയ സംഘങ്ങൾ തൊഴിലാളികളെ കൂടി ലക്ഷ്യമിട്ടാണ് രംഗത്തിറങ്ങുന്നത്. ജനകീയ ബോധവത്കരണങ്ങളും ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയടക്കമുള്ള പ്രതിഷേധ സംഗമങ്ങളും നിരന്തരം നടത്തിയാണ് രണ്ടു പതിറ്റാണ്ട് മുമ്പ് കണ്ണാടിപ്പൊയിൽ, കുറുമ്പൊയിൽ പ്രദേശങ്ങളെ ലഹരിമുക്ത ഗ്രാമങ്ങളാക്കി മാറ്റിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story