Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:29 AM IST Updated On
date_range 16 March 2022 5:29 AM ISTകെ-റെയിൽ സർവേ: വീട്ടുമുറ്റങ്ങളിൽ കണ്ണുരുട്ടി പേടിപ്പിച്ച് പൊലീസ്
text_fieldsbookmark_border
കോഴിക്കോട്: സമാനതകളില്ലാത്ത പൊലീസ് നടപടിയാണ് കെ-റെയിൽ സർവേയുമായി ബന്ധപ്പെട്ട് മാത്തോട്ടത്ത് അരങ്ങേറിയത്. സ്വകാര്യ വ്യക്തികളുടെ വീട്ടുപറമ്പിലൂടെ സർവേ സംഘം മുന്നറിയിപ്പുമില്ലാതെ കയറിവന്നപ്പോൾ സ്വാഭാവികമായ ആശങ്കയും പ്രതിഷേധവുമായി നാട്ടുകാർ വീടിന് പുറത്തിറങ്ങി. അവരിലേറെയും സ്ത്രീകളായിരുന്നു. ജനപ്രതിനിധികളോ പൊതുപ്രവർത്തകരോ അവിടെ എത്തുന്നതിന് മുമ്പുതന്നെ പ്രതിഷേധം ഉയർന്നു. തങ്ങളോട് പദ്ധതി സംബന്ധിച്ച് വിശദീകരിച്ച ശേഷം മതി സർവേ എന്നായിരുന്നു ഇരകളുടെ വാദം. എന്നാൽ, അതുപോലും പറ്റില്ലെന്ന കടുത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തടഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പൊലീസ് പരസ്യമായി ഭീഷണി മുഴക്കി. സർവേ മാറ്റിവെക്കാൻ സാധ്യമല്ലെന്നും അസി. പൊലീസ് കമീഷണർ താക്കീത് നൽകി. തടയാൻ വന്ന വീട്ടുകാരൻ രണ്ടു തവണ ഹാർട്ട് അറ്റാക്ക് വന്നയാളാണ് എന്നു പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ വേഗം മാറിനിന്നോളണമെന്നായിരുന്നു ഉപദേശം. രണ്ട് സെന്‍റിലും മൂന്ന് സെന്‍റിലുമൊക്കെ താമസിക്കുന്നവർ നിസ്സഹായമായ നിലവിളിയുമായാണ് അവിടെ ഒത്തുകൂടിയത്. അവർക്ക് പിന്തുണ നൽകാൻ സംഘടനകളോ രാഷ്ട്രീയപാർട്ടികളോ കൃത്യമായ നിലപാടുമായി രംഗത്തുണ്ടായിരുന്നില്ല. അതേസമയം, അസംഘടിതരോട് കർശന നിലപാടായിരുന്നു പൊലീസിന്. ജനങ്ങളെക്കാൾ പൊലീസ് ഉണ്ടായിരുന്നു സർവേ സ്ഥലത്ത്. ഫറോക്ക്, ബേപ്പൂർ, നല്ലളം, പന്നിയങ്കര സ്റ്റേഷനുകളിൽനിന്ന് പൊലീസ് ഇവിടെ തമ്പടിച്ചു. പിന്നീട് ടൗൺസ്റ്റേഷനിൽ നിന്നും െപാലീസ് എത്തി. എന്തിനും തയാറായിട്ടായിരുന്നു പൊലീസിൻെറ നിൽപ്. ഇതോടെ എതിർപ്പുകൾ നിഷ്പ്രഭമായി. എതാനും യു.ഡി.എഫ് പ്രവർത്തകർ എത്തി പൊലീസ് ബലപ്രയോഗം നടത്തിയ ഷഫീഖ് മൻസിലിൻെറ മുറ്റത്ത് സ്ഥാപിച്ച സർവേകല്ല് പിഴുതു മാറ്റാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. യു.ഡി.എഫ് പ്രവർത്തകരായ യു. സജീർ, ഷഫീഖ് അരക്കിണർ, മൻസൂർ മാങ്കാവ്, സി.പി. ഷിഹാബ്, മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വിട്ടയച്ചു. bk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story